വടക്കൻ കേരളത്തിലെ തീരദേശ വനങ്ങളിൽ നിന്ന് പുതിയ ഇനം പല്ലിയെ കണ്ടെത്തി ശാസ്ത്രജ്ഞർ. കോഴിക്കോട് ജില്ലയിലെ ചെങ്ങോടുമലയിൽ നിന്നുമാണ് സിർട്ടേഡോക് ടൈയലൻസ് ചെങ്ങോടുമലൻസിസ് (Cyrtodactylus chengodumalaensis) അഥവാ ചെങ്ങോടുമല ഗെകൊയില്ല എന്ന പല്ലിയെ കണ്ടെത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ഗവേഷണ മാഗസിനായ ജേണൽ ഓഫ് ഹെർപ്പറ്റോളജിയുടെ പുതിയ പതിപ്പിലാണ് ഇതുസംബന്ധിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2009-ല്‍ ഇവയുടെ സാന്നിധ്യം ചെങ്കോട്ടുമലയില്‍ കണ്ടെത്തിയിരുന്നെങ്കിലും 2023-ലാണ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കുള്ളിൽ ചെങ്കോട്ടുമലയില്‍ കണ്ടെത്തുന്ന രണ്ടാമത്തെ പല്ലിവര്‍ഗമാണിത്. അമേരിക്ക വില്ലനോവ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഡോ. ആരൻ ബോവർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഡോ. ഇഷാൻ അഗർവാൾ, മുംബൈ ആസ്ഥാനമായുള്ള താക്കറേ ഫൗണ്ടേഷനിലെ ഡോ. അക്ഷയ് ഖണ്ടേക്കർ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോ ഡോ. സന്ദീപ് ദാസ്, സ്വതന്ത്ര ഗവേഷകനായ ഉമേഷ് പാവുക്കണ്ടി എന്നിവരടങ്ങിയ സംഘമാണ് ടൈയലൻസ് ചെങ്ങോടുമലൻസിസിനെ കണ്ടെത്തിയത്.
ശരീരത്ത് മനോഹരമായ പാറ്റേണുള്ള പല്ലി വർഗമാണ് സിർട്ടേഡോക് ടൈയലൻസ്. മാംസത്തിന്റെ നിറമുള്ള ഇവയ്‌ക്ക് പുളളിപ്പുലികള്‍ക്കുള്ളതിന് സമാനമായ പുള്ളികളുമുണ്ട്. പ്രധാനമായും രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്ന ചെറിയ ഇനം പല്ലിയാണിവ. കാടുകൾക്കിടയിലും പാറകൾക്കിടയിലുമാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. എട്ടു സെന്റിമീറ്ററാണ് പരമാവധി നീളം. ഇലകൾക്കിടയിലാണ് ഇവ ഇണ ചേരുന്നത്. രണ്ട് മുട്ടയാണ് പെൺ പല്ലികൾ ഇടുക. മണ്ണിനടിയിലാണ് ഇവ മുട്ടയിടുന്നത്. മുട്ടകൾക്ക് പല്ലികൾ സംരക്ഷണം ഒരുക്കാറില്ലെന്നും ഗവേഷകർ പറയുന്നു. കാട്ടു തീ പോലുള്ള പ്രകൃതി പ്രതിഭാസങ്ങൾ കാരണം ഇവയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ജൈവ വൈവിധ്യത്തിന്റെ കലവറയായ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്താനുള്ള ശ്രമങ്ങൾ നേരത്തെ നടന്നിരുന്നു. ജനകീയ സമരത്തെ തുടർന്നാണ് ഖനനം അവസാനിപ്പിച്ചത്.















