ജനം ടീവി വാർത്താ സംഘത്തിന് നേരെ പ്രതികളുടെ ബന്ധുക്കളുടെ ആക്രമണം

Published by
Janam Web Desk

പാലക്കാട്: ജനം ടിവി വാർത്താ സംഘത്തിന് നേരെ പ്രതികളുടെ ബന്ധുക്കളുടെ ആക്രമണം. മണർക്കാട് കോടതി വളപ്പിലാണ് സംഭവം. ജനം ടിവി ക്യാമറാമാൻ ഷാൽവിൽ ഷൊർണുരിനെ സംഘം ചേർന്ന് ആക്രമിക്കാൻ എത്തി. പോലീസ് ഇടപെട്ട് ഇവരെ ബലംപ്രയോഗിച്ച് പിടിച്ചുമാറ്റുകയായിരുന്നു.

മറ്റ് മാദ്ധ്യമ പ്രവർത്തകരെയും ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചു. വിധി പ്രസ്താവം കഴിഞ്ഞ് കോടതി വളപ്പിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണ ശ്രമം.

കേസിൽ കോടതി വെറുതെ വിട്ട രണ്ട് പ്രതികൾക്കും കൂടി ശിക്ഷ ലഭിക്കുംവരെ നിയമ പോരാട്ടം തുടരുമെന്ന് മധുവിന്റെ സഹോദരിയും അമ്മയും വ്യക്തമാക്കി. ഒരുപാട് പ്രതിസന്ധികൾ നേരിട്ടാണ് കേസ് നടത്തിയത്. നിരവധി ഭീഷണികൾ നേരിട്ടു. കേസിൽ നിന്നും പിന്മാറാൻ പലരും ആവശ്യപ്പെട്ടു. അവസാനം 14 പേർക്ക് ശിക്ഷവാങ്ങി നൽകാനായി. കോടതി വെറുതെ വിട്ട രണ്ടുപേർക്ക് കൂടി ശിക്ഷവാങ്ങി നൽകുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും മധുവിന്റെ സഹോദരി സരസു പറഞ്ഞു. കോടതി വിധി പുറത്തുവന്നതിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരസു.

മധു വധക്കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് മണ്ണാർക്കാട് എസ്‌സി- എസ്ടി കോടതി വിധിച്ചിരുന്നു. ഒന്നാം പ്രതി ഹുസൈൻ, രണ്ടാം പ്രതി മരയ്‌ക്കാർ മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതിജൈജുമോൻ, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു,പതിനാറാം പ്രതി മുനീർ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 പ്രതികളും നരഹത്യ കുറ്റത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞെന്ന് കോടതി വിധി പ്രസ്താവത്തിൽ വ്യക്തമാക്കി. നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുൾ കരീമിനെയും കോടതി മാറ്റി നിർത്തി.

Share
Leave a Comment