ശ്രീനഗർ: പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിന് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ ജമ്മുകശ്മീർ ഭരണകൂടത്തിന്റെ തീരുമാനം. സംസ്ഥാനത്ത് 20 ജില്ലകളിലായാണ് ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കുന്നത്.
ജമ്മുകശ്മീരിലെ ദുരന്തമേഖല പ്രദേശമായ ബുദ്ഗാം ജില്ലയിൽ ഇഒസിയുടെ നിർമാണം ആരംഭിച്ചു. ദേശീയ ദുരന്ത നിവാരണ പദ്ധതിയ്ക്ക് കീഴിലാണ് ഇഒസിയുടെ സമ്പൂർണ ദുരന്ത നിവാരണ പദ്ധതി നടപ്പിലാക്കുന്നതെന്നും
ഇത് എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്നും ഭരണകൂടം അറിയിച്ചു. എമർജൻസി നമ്പറായ 112-ലേക്കുള്ള കോളുകൾ സുഗമമാക്കുന്നതിന് എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം നടപ്പാക്കുന്നതിനായി ജമ്മുകശ്മീർ ഭരണകൂടം കേന്ദ്ര സർക്കാരുമായി ഒരു ധാരണ പത്രത്തിൽ ഒപ്പ് വെച്ചിട്ടുണ്ട്. എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ ആദ്യഘട്ടത്തിൽ 15,000 വോളിന്റിയർമാരെയും, രണ്ടാം ഘട്ടത്തിൽ 35,000 പേരെയും മൂന്നാം ഘട്ടത്തിൽ 1,00,000 പേരെയുമാണ് നിയമിക്കുന്നത്.
ദുരന്ത മേഖലയിലെ ജീവഹാനിയും സാമ്പത്തിക നഷ്ടവും കുറയ്ക്കുന്നതിന് ഓപ്പറേഷൻ സെന്ററുകൾ സജീവമായി പ്രവർത്തിക്കും. ദുരന്തസാധ്യതകൾ തടയുന്നതിനും, അപകടസാധ്യതയുള്ള മേഖലകളിലെ രൂപരേഖ തയാറാക്കുന്നതും, അപകട സാധ്യത വിലയിരുത്തുന്നതുമാണ് ഓപ്പറേഷൻ സെന്ററുകളുടെ പ്രധാന ലക്ഷ്യം. പ്രകൃതിദുരന്തങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് ഊന്നൽ നൽകുമെന്നും അധികൃതർ അറിയിച്ചു.
Comments