ബംഗ്‌ളൂരു: കർണാടക തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിഎസ് യെദ്യൂരപ്പ. മേയ് 10-ന് നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിപട്ടിക ഉടൻ പ്രഖ്യാപിക്കുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. 224 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാണ് പാർട്ടി ഉടൻ അന്തിമമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
‘തിരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം നേടുകയും 100 ശതമാനവും ഉറപ്പായും സർക്കാർ രൂപീകരിക്കും. കർണാടകയിൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ സജീവമായി എല്ലാ പ്രവർത്തനങ്ങളും ബിജെപി ചെയ്യും. കർണാടകയിലെ 40 തിരഞ്ഞെടുപ്പ് പ്രചാരകരുടെ പേരുകളും തീരുമാനിച്ചിട്ടുണ്ട്’ യെദ്യൂരപ്പ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വനിത ശിശുവികസനമന്ത്രി സ്മൃതി ഇറാനി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവരെ തിരഞ്ഞെടുപ്പ് പ്രചാരകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇരട്ട എഞ്ചിൻ സർക്കാരിന്റെ വികസന മാതൃകയും രാജ്യത്തിന്റെ ഉന്നതിയും ഉയർത്തിയാണ് ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. കർണാടകയിലെ വിവിധ പ്രദേശങ്ങളിൽ ശക്തമായ പ്രചാരണം നടത്തുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.















