ശ്രീനഗർ: പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി എൻസിഇആർടിയുടെ 12–ാം ക്ലാസ് പാഠപുസ്തകത്തിൽ നിന്ന് മുഗൾ സാമ്രാജ്യവുമായി ബന്ധപ്പെട്ടതടക്കമുള്ള ഭാഗങ്ങൾ നീക്കം ചെയ്തതിനെതിരെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. മുഗൾ ചരിത്രം മായ്‌ച്ചു കളയാനാവില്ല എന്നും മുഗളൾ ഭരണത്തിൽ ആർക്കും അരക്ഷിതാവസ്ഥ തോന്നിയില്ലെന്നുമാണ് ഫാറൂഖ് അബ്ദുള്ളയുടെ ന്യായീകരണം.
‘ചരിത്രം മായ്‌ക്കാനാവില്ല. പാഠപുസ്തകങ്ങളിൽ നിന്ന് മുഗളന്മാരെക്കുറിച്ചുള്ള അദ്ധ്യായങ്ങൾ ഇല്ലാതാക്കുന്നതുകൊണ്ട് ഷാജഹാൻ, ഔറംഗസേബ്, ഹുമയൂൺ, അക്ബർ തുടങ്ങിയവരുടെ പേരുകൾ മായ്‌ക്കാൻ സാധിക്കില്ല. മുഗളന്മാർ 800 വർഷം ഇന്ത്യ ഭരിച്ചെങ്കിലും ഹിന്ദുവിനും സിക്കുകാരനും ക്രിസ്ത്യാനിക്കും അരക്ഷിതാവസ്ഥ തോന്നിയില്ല’.
‘താജ്മഹലും ലാൽ കിലയും ബിജെപിക്ക് മറച്ചുവെക്കാൻ സാധിക്കുമോ? ഹുമയൂണിന്റെ ശവകുടീരം അന്താരാഷ്‌ട്ര പ്രശസ്തമാണ്. ചരിത്രം മാറ്റാൻ കഴിയില്ല. ചെങ്കോട്ടയും താജ്മഹലും മറ്റ് ചരിത്ര സ്മാരകങ്ങളും ഇവിടെ ഉണ്ട്’ എന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. പ്രതിപക്ഷ ഐക്യത്തെക്കുറിച്ചും നാഷണൽ കോൺഫറൻസ് നേതാവ് പ്രതികരിച്ചു. ജമ്മു കശ്മീരിലായാലും ദേശീയ തലത്തിലായാലും പ്രതിപക്ഷ ഐക്യമാണ് മുന്നിലുള്ള ഏക പോംവഴി. അതിനായി പാർട്ടികൾ ഒന്നിക്കുന്നു എന്നാണ് ഫാറൂഖ് അബ്ദുള്ള മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
Comments