തൃശൂർ : കാണാതായ ഭാര്യയ്‌ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ കാമുകനെ ഭര്‍ത്താവ് കത്രിക കൊണ്ട് തലയ്‌ക്ക് കുത്തി. പഴയന്നൂര്‍ വെന്നൂര്‍ സ്വദേശി മുല്ലയ്‌ക്കല്‍ അഭിലാഷ് (34) ആണ് കാര്യാട്ടുകര സ്വദേശി കോഴിപ്പറമ്പില്‍ സജീഷിനെ( 35) മാള പോലീസ് സ്റ്റേഷനില്‍വെച്ച് കുത്തിയത്. കുത്തേറ്റ സജീഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഭിലാഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയെ കാണാനില്ലെന്നു കാണിച്ച് ഏപ്രില്‍ ഒന്നിനാണ് അഭിലാഷ് പോലീസില്‍ പരാതി നല്‍കിയത്. അഭിലാഷും ഭാര്യയും വടമയില്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് കോട്ടവാതിലിലുള്ള ഭാര്യയുടെ വീട്ടിലേക്ക് താമസം മാറ്റി. അഞ്ചു വയസ്സില്‍ത്താഴെയുള്ള രണ്ട് കുട്ടികളുമൊത്ത് താമസിക്കുന്നതിനിടയിലാണ് ഭാര്യയെ കാണാതാകുന്നത്. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട സജീഷിനൊപ്പമാണ് ഭാര്യ പോയത് .
അഭിലാഷിന്റെ പരാതിയില്‍ പോലീസ്, ഭാര്യയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇവര്‍ക്കൊപ്പം സജീഷും എത്തിയിരുന്നു.സ്റ്റേഷനില്‍ എത്തിയ സജീഷിനോട് മക്കളുടെ അമ്മയെ വിട്ടുതരാന്‍ അഭിലാഷ് ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്നാണ് കൈയില്‍ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് തലയ്‌ക്ക് കുത്തിയത്. മൂന്നാം തീയതിയാണ് അഭിലാഷ് കത്രിക വാങ്ങിയത്. അന്നുതന്നെ വിഷവും വാങ്ങി സൂക്ഷിച്ചിരുന്നു.
കത്രികയില്‍ വിഷം പുരട്ടിയാണ് കുത്തിയതെന്ന് പോലീസിനോട് പറഞ്ഞു. വാങ്ങിയത് മാരകവിഷമല്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സമയത്ത് പോലീസുകാരും സമീപത്തുണ്ടായിരുന്നു. പിടിച്ചുമാറ്റുന്നതിനിടയില്‍ സമീപത്തുണ്ടായിരുന്ന പോലീസുകാരന് നിസാര പരിക്കേറ്റിട്ടുണ്ട്.
വലിയതോതില്‍ രക്തം വാര്‍ന്നുപോയ സജീഷിനെ പോലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. വധശ്രമത്തിന് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ അഭിലാഷിനെ റിമാന്‍ഡ് ചെയ്തു.
Comments