ലക്നൗ : ഉമേഷ് പാൽ വധക്കേസിൽ പോലീസ് അന്വേഷിക്കുന്നതിനിടെ ഒളിവിൽ പോയ അസദിനെ കണ്ടെത്താനായി ആതിഖിന്റെ മാഫിയ സംഘത്തിൽ നിന്ന് ഇൻഫോർമറെ വച്ച് യുപി പോലീസ് .അസദിനെയും ഗുലാമിനെയും കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എങ്കിലും മാഫിയ സംഘത്തെ ഭയന്ന് ആരും വിവരങ്ങൾ നൽകിയിരുന്നില്ല . തുടർന്നാണ് ആതിഖിന്റെ സംഘത്തിൽ തന്നെ ഇൻഫോർമറെ യുപി പോലീസ് വച്ചത്.
ഉമേഷ് പാല് വധക്കേസില്‍ പ്രതികളായ അസദിനെയും സഹായി ഗുലാമിനെയും ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് ഇന്ന് ഝാന്‍സിയില്‍ നടന്ന ഏറ്റുമുട്ടലില്‍ വധിച്ചത്. ഇരുഭാഗത്തുനിന്നും വെടിവയ്പുണ്ടായെന്നും ഇതിനിടെ പ്രതികളായ അസദും ഗുലാമും മരണപ്പെടുകയായിരുന്നു
ഇന്ന് ഉച്ചയോടെ ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ സംഘത്തിന് നേരെ ഗുലാം വെടിയുതിർക്കുകയായിരുന്നുവെന്നും പ്രതികാര നടപടിയിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു. ഇവരിൽ നിന്ന് അത്യാധുനിക ആയുധങ്ങളും പുതിയ സെൽഫോണുകളും സിം കാർഡുകളും കണ്ടെടുത്തിട്ടുണ്ട്.
ഉമേഷ് പാലിന്റെ കൊലപാതകത്തിന് ശേഷം അസദ് അഹമ്മദ് ലക്നൗവിലേക്ക് രക്ഷപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിന്നീട് കാൺപൂരിലേക്കും തുടർന്ന് മീററ്റിലേക്കും താമസം മാറിയ അസദ് ഡൽഹിയിലെത്തുമെന്ന് പോലീസിനു ഇൻഫോർമർ വിവരം നൽകിയിരുന്നു . ഡൽഹിയിൽ നിന്ന് അസദ് മധ്യപ്രദേശിലേക്ക് പോകാനും തീരുമാനിച്ചിരുന്നു . ഝാൻസിയിലെത്തിയ ഇയാൾ ബൈക്കിൽ സംസ്ഥാന അതിർത്തിയിലേക്ക് പോവുകയായിരുന്നു . ഇതിനിടെയാണ് അസദിനെ പൊലീസ് തടഞ്ഞത് . ആൾമാറാട്ടത്തിലായിരുന്നു അസദ് എന്നാണ് റിപ്പോർട്ട്.
രണ്ട് ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള 12 പേരടങ്ങുന്ന സംഘമാണ് ഓപ്പറേഷൻ നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഝാൻസിയിലെ ബബിന റോഡിൽ നടന്ന ഏറ്റുമുട്ടലിൽ 42 റൗണ്ടുകളാണ് വെടിയുതിർത്തത്. ഇന്നത്തെ ഏറ്റുമുട്ടലോടെ ഉമേഷ് പാലിന്റെ കൊലപാതകവുമായി ബന്ധമുള്ള നാലുപേരും കൊല്ലപ്പെട്ടു.
Comments