ഇത്രയും കാലം കെ റെയിലിനായി വാദിച്ച മുഖ്യമന്ത്രി വന്ദേഭാരതിനായി പ്രധാനമന്ത്രിക്ക് കത്തെഴുതിയത് രണ്ടാഴ്ച മുൻപ് മാത്രം;വന്ദേഭാരത് എക്‌സ്പ്രസ് സംസ്ഥാനത്തിന്റെ വികസനത്തിന് വേഗം കൂട്ടും: കേന്ദ്രമന്ത്രി വി മുരളീധരൻ
പത്തനംതിട്ട; വന്ദേഭാരത് എക്‌സ്പ്രസ് സംസ്ഥാനത്തിന്റെ വികസനത്തിന് വേഗം കൂട്ടുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വന്ദേ ഭാരത് കേരളത്തിന് അനുവദിച്ച പ്രധാനമന്ത്രിക്കും റയിൽവേ മന്ത്രിക്കും നന്ദിയുണ്ട്. ഓരോ തവണ കേരളം സന്ദർശിക്കുമ്പോഴും സംസ്ഥാനത്തിനായി വലിയ പദ്ധതികളാണ് പ്രധാനമന്ത്രി കരുതിവെക്കുന്നത്. ഏപ്രിൽ 24 ആരംഭിക്കുന്ന സന്ദർശന വേളയിലും പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരളത്തിന് വന്ദേഭാരത് ട്രെയിൻ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് കൊണ്ട് രണ്ടാഴ്‌ച്ച മുമ്പാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. സിൽവർ ലൈനായി വാദിച്ച മുഖ്യമന്ത്രിയാണ് അവസാനം വന്ദേഭാരതിനായി കത്തെഴുതിയത്. പാർലമെന്റിലെ വന്ദേ മെട്രൊ ട്രെയിൻ കേരളത്തിനില്ല എന്ന മറുപടി വന്ദേഭാരത് ഇല്ല എന്ന തരത്തിൽ പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. ലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുന്ന കെറെയിലും പൊതുജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും സൃഷ്ടിക്കാത്ത വന്ദേഭാരതും തമ്മിൽ ജനങ്ങൾ തന്നെ താരതമ്യം ചെയ്യട്ടെ. ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് രാഷ്‌ട്രീയ ലക്ഷ്യം എങ്കിൽ കേരള സർക്കാർ ചെയ്യുന്നത് അതാണ്. ട്രെയിനിനെ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ റെയിൽവെ വ്യക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും റയിൽവേ വകുപ്പ് മന്ത്രിയുമായി പരസ്പരം സംസാരിച്ചാൽ വന്ദേഭാരത് കേരളത്തിൽ എത്തുന്നത് അറിയാമായിരുന്നു. വന്ദേഭാരത് ,കേരളം അറിഞ്ഞില്ലെന്ന മന്ത്രി അബ്ദുറഹ്മാന്റെ പരാമർശനത്തിന് മറുപടി നൽകുകയായിരുന്നു വി മുരളീധരൻ.
വന്ദേഭാരത് ട്രെയിൻ കേരളത്തിന് പുതു വർഷം സമ്മാനമാണെന്ന് മുൻ കേന്ദ്ര റെയിൽവേ മന്ത്രി ഒ രാജഗോപാൽ പറഞ്ഞു. കേന്ദ്രം ട്രെയിൻ അനുവദിച്ചതിൽ സന്തോഷമുണ്ട്. വന്ദേഭാരത് ട്രെയിനുകൾക്ക് എല്ലാ ആശംസകളും നേരുന്നു ഒ രാജഗോപാൽ കൂട്ടിച്ചേർത്തു.
Comments