തൃശൂർ: പണം കടം വാങ്ങി ജനങ്ങൾക്ക് വിഷു കൈനീട്ടം കൊടുക്കേണ്ട ആവശ്യം തനിക്കില്ലെന്ന് സുരേഷ് ഗോപി. അറുപത്തി നാലാം വയസ്സിൽ കഷ്ടപ്പെട്ട് സിനിമയിൽ അഭിനയിച്ചുണ്ടാക്കുന്ന പൈസയാണ് ജനങ്ങൾക്ക് നൽകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. നാട്ടികയിലെ ജനങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യം പറഞ്ഞ് പരത്തുന്നവരുടെ അത്രയും ഗതികേട് തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിമർശകർ പറയുന്നുണ്ട് അടുത്ത വർഷം ഇത് നടക്കില്ലെന്ന്. ശരിയാണ് അടുത്ത വർഷം ഈ സമയം ഇലക്ഷനാണ്. അപ്പോൾ അതിന്റെ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുകൊണ്ട് ഒരു പൈസ പോലും ആർക്കും കൈമാറാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെ 64-ാമത്തെ വയസിലും നല്ല അന്തസായി പണിയെടുത്ത് നട്ടെല്ലോടെ കാശുണ്ടാക്കുന്നത്. ജയരാജന്റെ സിനിമയിൽ നാല് ഫൈറ്റാണ് ഇപ്പോൾ ചെയ്തത്. ഈ പ്രായത്തിലും ഇങ്ങനെ സമ്പാദിക്കുന്ന കാശെടുത്താണ് ഞാൻ ചെലവാക്കുന്നത്. ഇത് ഇൻകംടാക്‌സിന്റെയും ട്രസ്റ്റിന്റെയും കണക്കിലുണ്ട്. ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണ്. ദൈവത്തിൽ വിശ്വാസമൂന്നി ഞാൻ മുന്നോട്ട് പോകും. ഇതൊന്നും ഇല്ലാത്തവർ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കും എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ.
Comments