കൊൽക്കത്ത: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര റയിൽവേ മന്ത്രിയുമായ മുകുൾ റോയിയെ കാണാനില്ല എന്നവകാശപ്പെട്ടുകൊണ്ട് മകൻ സുഭർഗ്ഷു റോയ് രംഗത്തെത്തി. തിങ്കളാഴ്ച വൈകുന്നേരം ഇൻഡിഗോ വിമാനത്തിൽ (ജിഇ-898) മുകുൾ റോയ് ഡൽഹിയിലേക്ക് പുറപ്പെട്ടതാണ് എന്നാണ് സുഭർഗ്ഷു റോയ് പറയുന്നത്. ഇന്നലെ രാത്രി 9.55ന് ഡൽഹിയിൽ ഇറങ്ങേണ്ടതായിരുന്ന വിമാനത്തിൽ നിന്ന് അദ്ദേഹത്തെ പിന്നീട കണ്ടെത്തിയിട്ടില്ല എന്നാണ് വാദം.
ഞായറാഴ്ച റോയിയും മകനും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്നാണ് നേതാവിനെ കാണാതായതെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു. ഭാര്യയുടെ മരണത്തെ തുടർന്ന് അസുഖബാധിതനായ മുകുൾ റോയിയെ ഫെബ്രുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കുടുംബം എയർപോർട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മകൻ സുഭർഗ്ഷു റോയ് അവകാശപ്പെടുമ്പോൾ, ഇതുവരെ ഔപചാരികമായ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
തൃണമൂൽ കോൺഗ്രസിലെ ഏകാധിപത്യത്തിൽ പ്രതിഷേധിച്ച് 2017ൽ ബിജെപിയിൽ ചേർന്ന മുകുൾ റോയ്, 2021ല് ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.എന്നാൽ ,നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിലേക്ക് തിരികെ പോയിരുന്നു.
ഇദ്ദേഹം തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയാണ്. തൃണമൂലിൽ തിരിച്ചെത്തിയ ശേഷം ഭാര്യയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.
Comments