ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പായ താജ് ഹോട്ടൽ ഇനി അയോദ്ധ്യയിലും. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് വൻ തീർഥാടന നഗരമായി വികസിപ്പിക്കുന്ന അയോദ്ധ്യയിൽ കുറഞ്ഞത് മൂന്ന് ഹോട്ടലെങ്കിലും തുടങ്ങാനാണ് താജ് ഹോട്ടൽ ഒരുങ്ങുന്നത്. താജിന്റെ മാതൃ കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (IHCL) 100 മുറികളുള്ള വിവാന്റയും 120 മുറികളുള്ള ലീൻ ലക്‌സ് ജിഞ്ചറും 2027-ഓടെ തുറക്കുമെന്ന് ഇന്ന് പ്രഖ്യാപിച്ചു. നിലവിൽ അയോദ്ധ്യയിൽ ഹോട്ടലുകൾ തുറക്കാനുളള നടപടിയിൽ താജ് ഒപ്പുവച്ചു. കഴിഞ്ഞ മാർച്ചിൽ താജിന് അയോദ്ധ്യയിൽ ഒന്നിലധികം ഹോട്ടലുകൾ ഉണ്ടാകുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അടുത്ത വർഷം ജനുവരിയോടെ തീർത്ഥാടക നഗരമായ അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം തുറക്കും. ഇതിന്റെ ഭാഗമായി അയോദ്ധ്യയിൽ മര്യാദാ പുരുഷോത്തം ശ്രീറാം വിമാനത്താവളം 2023 ജൂണോടെ സജ്ജമാകുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ കഴിഞ്ഞ ഡിസംബറിൽ പറഞ്ഞിരുന്നു. ഇന്ന് ഐഎച്ച്‌സിഎൽ പ്രഖ്യാപിച്ച വിവാന്റയും ജിഞ്ചറും വരാനിരിക്കുന്ന വിമാനത്താവളത്തിനടുത്തുള്ള അഞ്ച് ഏക്കർ സമുച്ചയത്തിലാണ് വരുന്നത്. നഗരത്തിൽ താജ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് വിവരം. അയോദ്ധ്യ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ്. വർഷം മുഴുവനും വളരെ ഉയർന്ന തീർത്ഥാടകരാണ് എത്തുക. അയോദ്ധ്യ ലക്ഷക്കണക്കിന് ഭക്തരെ ആകർഷിക്കുമെന്നതിനാൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാരും ടൂറിസം വകുപ്പും ആരംഭിച്ചിട്ടുണ്ട്.
അതേസമയം ഈ വർഷം 50 പുതിയ ഹോട്ടലുകൾ പ്രവർത്തിപ്പിക്കുമെന്ന് ഹോസ്പിറ്റാലിറ്റി ടെക്‌നോളജി സ്ഥാപനമായ ഒയോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അയോദ്ധ്യ ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും സഹകരണത്തോടെയാണ് ഇത്.
അയോദ്ധ്യയിൽ പുതുതായി ആരംഭിക്കുന്ന 50 ഹോട്ടലുകളിൽ 25 എണ്ണം ഹോംസ്‌റ്റേകളായിരിക്കുമെന്നും ബാക്കി 25 എണ്ണത്തിൽ 10 മുതൽ 20 വരെ മുറികളുള്ള ചെറുകിട ഇടത്തരം ഹോട്ടലുകളായിരിക്കുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഇവിടെ തന്നെ ഓയോയ്‌ക്ക് നിലവിൽ അഞ്ചോളം ഹോട്ടലുകൾ ഉണ്ട്. അയോദ്ധ്യയിലെ വികസന പദ്ധതികൾക്കായി അയോദ്ധ്യ ഡെവലപ്‌മെന്റ് അതോറിറ്റിയുമായും ഉത്തർപ്രദേശ് സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനുമായും സഹകരിക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങളും ആശങ്കകളും മനസിലാക്കാൻ സർക്കാരുമായി ഒന്നിലധികം തവണ കൂടിയാലോചനകൾ നടത്തിയതിന് ശേഷമാണ് കമ്പനി അയോദ്ധ്യക്കായി വികസന പദ്ധതികൾ തയ്യാറാക്കിയതെന്ന് ഒയോ ചീഫ് മർച്ചന്റ് ഓഫീസർ അനുജ് തേജ്പാൽ പറഞ്ഞു.
“ഞങ്ങൾ ഇതിനകം ഹോംസ്റ്റേകൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒയോ വികസിപ്പിക്കാനുള്ള ഞങ്ങളുടെ പദ്ധതികളിൽ ഏറ്റവും മികച്ചതും പ്രധാന്യമുള്ളതുമായ ആത്മീയ നഗരമാണ് അയോദ്ധ്യ,”- തേജ്പാൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി അയോദ്ധ്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. 2017-ൽ ഏകദേശം 1.5 കോടി വിനോദസഞ്ചാരികൾ അയോദ്ധ്യ സന്ദർശിച്ചു. 2019-ൽ 2 കോടി. പാൻഡെമിക് വർഷങ്ങളിൽ എണ്ണം കുറഞ്ഞു. എന്നാൽ 2022-ൽ 2.20 കോടിയിലധികം വിനോദസഞ്ചാരികൾ ആത്മീയ നഗരം സന്ദർശിച്ചപ്പോൾ അത് വീണ്ടും ഉയർന്നെന്നും കമ്പനി പറയുന്നു.
Comments