കാസർകോട്: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ബുധനാഴ്ച രാത്രിയോടെ കാസർകോടെത്തി. ആദ്യ യാത്രയ്ക്ക് ഇന്ന് കാസർകോട് നിന്ന് തുടക്കമാകും. പ്രധാനമന്ത്രി പച്ചക്കൊടി വീശിയ വന്ദേ ഭാരത് 15 സ്റ്റേഷനുകളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് കാസർകോടെത്തിയത്. വൈകുന്നേരം കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. പാലക്കാട് ഡിവിഷനിൽ നിന്ന് എഡിആർഎം ഉൾപ്പടെയുള്ളവർ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. മൂന്നാം പ്ലാറ്റ്ഫോം അലങ്കരിച്ചാണ് വന്ദേ ഭാരതിനെ സ്വീകരിച്ചത്.
വന്ദേ ഭാരത് എക്സ്പ്രസ് രാത്രി കാസർകോട് നിന്ന് കണ്ണൂരിലെത്തി. കാസർകോട് മൂന്നാം പ്ലാറ്റ്ഫോം പുറത്തെ റോഡരികിലാണ്. അതിനാൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ പ്രയാസമാണ്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് കണ്ണൂരിലാണ് വന്ദേ ഭാരത് നിർത്തിയിട്ടത്. ഇന്ന് ഉച്ചയോടെ ട്രെയിൻ കാസർകോടെത്തും.
വന്ദേ ഭാരതിന്റെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തുന്നതിനായി കാസർകോട് റെയിൽവേ സ്റ്റേഷനിലേക്ക് വിവിധയിടങ്ങളിൽ നിന്ന് ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്ദേ ഭാരത് യാത്രക്കാർക്ക് കൊല്ലൂർ മൂകാംബികയിലേക്ക് നേരിട്ട് പോകാനും തിരികെ വരാനും കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. ബസ് സർവീസ് ആരംഭിക്കുന്നത് വഴി കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നിവിടങ്ങളിലേക്കും തലപ്പാടി, മംഗളൂരു, കൊല്ലൂർ, മണിപ്പാൽ, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാഭ്യാസ, ചികിത്സ ആവശ്യങ്ങൾക്കായി പോകുന്നവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും.
Comments