ന്യൂ ദൽഹി: തെറ്റിദ്ധരിപ്പിക്കുന്നതും സ്വയം പ്രമോഷൻ നടത്തുന്നതുമായ പരസ്യങ്ങൾ നീക്കം ചെയ്യാൻ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ബോൺവിറ്റയോട് ആവശ്യപ്പെട്ടു. കുട്ടികളുടെ വളർച്ചയും വികാസവും മെച്ചപ്പെടുത്തുന്ന ഒരു ആരോഗ്യ പാനീയമായി സ്വയം പ്രമോട്ട് ചെയ്യുന്ന ബോൺ വിറ്റയിൽ ഉയർന്ന ശതമാനം പഞ്ചസാരയും കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന മറ്റ് വസ്തുക്കളും അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒരു പരാതി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷനു ലഭിച്ചതിനെ തുടർന്നാണ് ഈ നടപടി.
ഇതിന്റെ ഭാഗമായി തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും പിൻവലിക്കാൻ മോണ്ടെലെസ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡായ ബോൺവിറ്റയോട് എൻസിപിസിആർ ബുധനാഴ്ച ആവശ്യപ്പെട്ടു. ഇതുകൂടാതെ ഈ വിഷയത്തിൽ ഏഴ് ദിവസത്തിനകം വിശദമായ വിശദീകരണമോ റിപ്പോർട്ടോ അറിയിക്കാനും , ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ആവശ്യപ്പെട്ടു.
ബോൺവിറ്റയിൽ ഉയർന്ന പഞ്ചസാരയുടെ അംശം ഉണ്ടെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആയ രേവന്ത് ഹിമത്‌സിങ്ക ഒരു വീഡിയോ പോസ്റ്റ് ചെയ്തത് വിവാദത്തിന് കാരണമായതിനെ തുടർന്നാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
എന്നാൽ ഈ വീഡിയോയ്‌ക്ക് എതിരെ മൊണ്ടെലെസ് ഇന്ത്യ വക്കീൽ നോട്ടീസ് അയച്ചിരുന്നു. തുടർന്ന് രേവന്ത് ഹിമത്‌സിങ്ക എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോ നീക്കം ചെയ്‌തെങ്കിലും,അത് ഇതിനകം 12 ദശലക്ഷം കാണുകയും സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
മൊണ്ടെലെസ് ഇന്റർനാഷണൽ പ്രസിഡന്റ്-ഇന്ത്യ ദീപക് അയ്യർക്ക് നൽകിയ നോട്ടീസിൽ, “നിങ്ങളുടെ കമ്പനി നിർമ്മിക്കുന്ന ഉൽപ്പന്നം ഉൽപ്പന്ന പാക്കേജിംഗിലൂടെയും പരസ്യങ്ങളിലൂടെയും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കമ്മീഷന് പ്രാഥമിക വിവരമുണ്ട്. നിങ്ങളുടെ ഉൽപ്പന്നത്തിന്റെ ലേബലിംഗ്, പാക്കേജിംഗ്, ഡിസ്പ്ലേ, പരസ്യ ക്ലെയിമുകൾ എന്നിവ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കമ്മീഷൻ നിരീക്ഷിക്കുന്നു. ഉൽപ്പന്നത്തിന്റെ ലേബലിംഗും പാക്കേജിംഗും Bournvita ആരോഗ്യ പാനീയത്തിൽ ഉപയോഗിക്കുന്ന ഉള്ളടക്കത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകുന്നില്ല” എന്നും ,ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ പ്രസ്താവിക്കുന്നുണ്ട്.














