തിരുവനന്തപുരം: മാനസിക പ്രശ്‌നങ്ങൾക്ക് കൗൺസിലിംഗിന് എത്തിയ 13-കാരനെ പല തവണ പീഡനത്തിനിരയാക്കിയ കേസിൽ ഡോക്ടർക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. കെ. ഗിരീഷിനാണ് ശിക്ഷ വിധിച്ചത്. ഏഴ് വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ഇയാൾക്ക് വിധിച്ചത്. രണ്ടാം തവണയാണ് പോക്‌സോ കേസിൽ ഗിരീഷിനെ ശിക്ഷിക്കുന്നത്.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറായ ഗിരിഷ് മണക്കാട് കുര്യാത്തിയിൽ തന്റെ വീടിനോട് ചേർന്ന് സ്വകാര്യ സ്ഥാപനമായ ‘ദ പ്രാക്‌സിസ് പ്രാക്ടീസ് ടു പെർഫോം’ എന്ന സ്വകാര്യ ക്ലിനിക്കൽ വെച്ച് കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. 2025 ഡിസംബർ മുതൽ 2017 ഫെബ്രുവരി വരെയുള്ള കാലയളവിൽ കൗൺസിലിംഗിനായി എത്തിയപ്പോഴാണ് പീഡിപ്പിച്ചത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മനോനില കൂടുതൽ ഗുരുതരമായി. നിരന്തരമായ പീഡനത്തിനെ തുടർന്ന് കുട്ടിയുടെ മനോരോഗം വർദ്ധിച്ചു. തുടർന്ന് ഗിരീഷ് തന്നെ മറ്റ് ഡോക്ടർമാരെ കാണിക്കാൻ പറഞ്ഞു. കൂടാതെ പീഡനം പുറത്ത് പറയരുതെന്നും പ്രതി ഭീഷണിപ്പെടുത്തി.
ഇത് ഭയന്ന് കുട്ടി സംഭവം പുറത്ത് പറഞ്ഞില്ല. വീട്ടുകാർ മറ്റ് പല മനോരോഗ വിദ്ഗധരെ കാണിച്ചു. മാറ്റമില്ലാത്തതിനാൽ 2019-ൽ കുട്ടിയെ മെഡിക്കൽ കോളേജ് ആശിപത്രി സൈക്യാട്രി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഡോക്ടർമാർ കേസ് ഹിസ്റ്ററി എടുക്കുമ്പോഴാണ് പീഡനവിവരം പറയുന്നത്. പ്രതി ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊടുക്കുമായിരുന്നുവെന്നും കുട്ടി മൊഴി നൽകി. മെഡിക്കൽ കോളേജ് അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.















