പാലക്കാട്: രണ്ടുപേരിൽ നിന്ന് സ്വർണവും പണവും വാങ്ങി കബളിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എഎസ്ഐയായ ആര്യശ്രീ(47)ആണ് പിടിയിലായത്. മലപ്പുറം തവനൂർ സ്വദേശിനിയാണ് ആര്യശ്രീ. തൃശൂർ പഴയന്നൂർ സ്വദേശിനിയിൽ നിന്ന് 93പവൻ സ്വർണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ഏഴരലക്ഷം രൂപയും വാങ്ങി തിരികെ നൽകാതെ കബളിപ്പിച്ചെന്നാണ് പരാതി.
ഒരു വർഷത്തിനകം സ്വർണ്ണവും മൂന്ന് ലക്ഷം രൂപയും അധിക ലാഭം നൽകാമെന്ന് വാഗ്ധാനം നൽകിയാണ് ഇവർ പഴയന്നൂർ സ്വദേശിയിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്തത്. 2017 ലാണ് ഇയാൾ വ്യാജവാഗ്ദാനം നൽകി സ്വർണ്ണം തട്ടിയെടുത്തത്. ഇതിന് ശേഷമാണ് മൂന്ന് ഘട്ടങ്ങളിലായി ഇവരിൽ നിന്ന് ഒന്നരലക്ഷം രൂപ വാങ്ങിയതെന്നും പൊലീസ് പറഞ്ഞു.
എഎസ്ഐയും പഴയന്നൂർ സ്വദേശിനിയും സഹപാഠികളായിരുന്നു. ഇവരുടെ ഇടപാടുകൾ നടന്നത് ഒറ്റപ്പാലം നഗരത്തിൽ വെച്ചായിരുന്നു. സ്വർണ്ണവും പണവും തിരികെ കിട്ടാതായപ്പോഴാണ് പഴയന്നൂർ സ്വദേശിനി പരാതിയുമായി പൊലീസിനെ സമീപിച്ചത്. രണ്ട് വർഷം മുൻപാണ് ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് ഏഴരലക്ഷം രൂപ കൈക്കലാക്കിയത്. ബിസിനസ്സ് തുടങ്ങാനെന്ന് പറഞ്ഞാണ് പണം തട്ടിയതെന്നാണ് വിവരം. നിലവിൽ രണ്ട് കേസുകളാണ് ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. അന്വേഷണവിധേയമായി സർവീസിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു.
Comments