ന്യൂഡൽഹി: വിവാഹമോചന വിഷയത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. ഭരണഘടനയിൽ പരാമർശിക്കുന്ന ആർട്ടിക്കിൾ 142 പ്രകാരം വിവാഹ ബന്ധം വേർപ്പെടുത്തുന്നതിന് കാലതാമസം കൂടാതെ വിധി പറയാൻ സുപ്രീം കോടതിക്ക് കഴിയുമെന്ന് ജസ്റ്റിസ് എസ്.കെ കൗൾ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അറിയിച്ചു. ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹ മോചനം ലഭിക്കുന്നതിന് ആറ് മാസത്തെ കാലയളവ് നിർദേശിക്കുന്നുണ്ടെങ്കിലും വ്യവസ്ഥകൾക്ക് വിധേയമായി ഈ നിർദേശത്തിൽ മാറ്റം വരുത്താമെന്ന് സുപ്രീം കോടതി അറിയിച്ചു.
ഒരിക്കലും കൂട്ടിയോജിപ്പിക്കാൻ കഴിയാത്ത വിധം തകർന്ന വിവാഹ ബന്ധങ്ങളുടെ കാര്യത്തിലാണ് സുപ്രീം കോടതി പ്രസ്തുത നിലപാടറിയിച്ചത്. ആറ് മാസത്തെ നിർബന്ധിത കാത്തിരിപ്പ് ഇത്തരം കേസുകളിൽ ഒഴിവാക്കാമെന്നും ആർട്ടിക്കിൾ 142 ഇവിടെ പ്രയോഗിക്കാൻ സാധിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നീതി നിഷേധിക്കപ്പെടുന്നവർക്ക് സമ്പൂർണ നീതി ഉറപ്പാക്കാൻ സുപ്രീം കോടതിക്ക് സവിശേഷ അധികാരം നൽകുന്നതാണ് ആർട്ടിക്കിൾ 142. പരസ്പര സമ്മത പ്രകാരമുള്ള വിവാഹമോചനകേസുകളെ ജുഡീഷ്യൽ നടപടികൾക്കായി കുടുംബ കോടതികളിലേക്ക് റഫർ ചെയ്ത് കാലതാമസം വരുത്താതെ പെട്ടെന്ന് പരിഹാരം കാണാൻ ഇതുപ്രകാരം സാധിക്കും.
Comments