കണ്ണൂർ: ഐഎസ് ഭീകരതയുടെ തീവ്രത എടുത്തുകാണിക്കുന്ന ചിത്രമായ കേരള സ്റ്റോറിയുടെ ലക്ഷ്യം കേരള വിരുദ്ധത പ്രചരിപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മത നിരപേക്ഷത തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ജനങ്ങളാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. മതത്തേയും വിശ്വാസ പ്രമാണങ്ങളെയും പരസ്യമായി എതിർക്കുന്ന നിലപാട് സിപിഎമ്മിനില്ലെന്നും അദ്ദേഹം പറഞ്ഞു. ദി കേരള സ്റ്റോറിയെ നിരോധിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നില്ലെന്നും തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദി കേരള സ്റ്റോറി വിഷയത്തിൽ സിപിഎം നിലപാട് മയപ്പെടുത്തുകയാണ്. സിനിമ നിരോധിക്കണമെന്ന ആവശ്യവുമായി പല മുസ്ലീം സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ പ്രതികരണം. ദി കേരളാ സ്റ്റോറി വിഷയത്തിൽ പ്രതികരിക്കുന്നവർ എന്തുകൊണ്ട് കക്കുകളി നാടകത്തിൽ പ്രതികരിക്കുന്നില്ല എന്ന ചോദ്യമാണ് ക്രൈസ്തവ സമൂഹം ഉയർത്തുന്നത്. അതേസമയം മതത്തെയോ വിശ്വാസ പ്രമാണത്തെയോ പരസ്യമായി എതിർക്കുന്ന നിലപാട് പാർട്ടിക്കില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്.
സിനിമയ്ക്കെതിരായ പ്രചാരണവുമായി സിപിഎം മുന്നോട്ട് പോകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേരളത്തെ മലിനമാക്കുകയെന്നൊരു ഉദ്ദേശം മാത്രമാണ് ഇതിന് പിന്നിലെന്നും ഇതിനെ എതിർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments