കോട്ടയം: പുത്തൻ രീതിയിൽ പണം തട്ടുന്ന യുവാവിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. കടകളിലെത്തി വലിയ ഓർഡറുകൾ നൽകി തന്ത്രപരമായി കടയുടമകളെയും ടാക്സി ഡ്രൈവർമാരെയും കബളിപ്പിച്ച് പണം തട്ടുന്നതാണ് യുവാവിന്റെ രീതി. കോട്ടയം, തിരുവാർപ്പ്, ചുങ്കം, ഏറ്റുമാനൂർ, മാന്നാനം, കുടയംപടി തുടങ്ങിയ സ്ഥലങ്ങളിലാണ് യുവാവ് തട്ടിപ്പ് നടത്തിയത്.
മത്സ്യ-ഇറച്ചി സ്ഥാപനങ്ങളിൽ എത്തി വലിയ ഓർഡറുകൾ നൽകും. ശേഷം മറ്റ് സാധനങ്ങൾ വാങ്ങാൻ പണം തികയില്ലെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ച് കടയുടമയുടെ പക്കൽ നിന്ന് പണം തട്ടിയെടുക്കും. ഓട്ടോറിക്ഷയോ ടാക്സിയോ വിളിച്ചാകും ഇയാൾ കടകളിലെത്തുക. ഇവരിൽ നിന്നും പണം തട്ടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കടക്കാരന്റെ കൈയിൽ പണം ഇല്ലെങ്കിൽ ടാക്സിക്കാരന്റെ കൈയിൽ നിന്ന് പണം വാങ്ങി മുങ്ങും. കഴിഞ്ഞ ദിവസം കോട്ടയം താജ് ഹോട്ടലിലെത്തിയ തട്ടിപ്പുകാരൻ 150 പൊറോട്ടയും 40 ബീഫ് കറിയും ആവശ്യപ്പെട്ടു. കുറച്ച് വൈകുമെന്ന് അറിയിച്ചതോടെ ഇയാൾ 10 മണിയ്ക്ക വരാമെന്ന് പറഞ്ഞ് സ്ഥലംവിടുകയായിരുന്നു. 20 മിനിറ്റ് കഴിഞ്ഞ് ചുങ്കം പാലത്തിനപ്പുറത്ത് നിന്ന് ഓട്ടോറിക്ഷ വിളിച്ച് വീണ്ടുമെത്തി. ഡ്രൈവറോട് വണ്ടി തിരിച്ചിടാനും പറഞ്ഞ ശേഷം 2,000 രൂപ ആവശ്യപ്പെട്ടു.
ബിൽ കൊടുത്ത ശേഷം തിരികെ തരാമെന്ന് പറയുകയും ചെയ്തു. പിന്നാലെ ഇപ്പോൾ വരാമെന്ന് പറഞ്ഞ് മുങ്ങുകയായിരുന്നു. സമാനമായ രീതിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടന്നിട്ടുണ്ട്. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. യുവാവിനായി തിരച്ചിൽ ആരംഭിച്ചു.
Comments