ന്യൂഡൽഹി: ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട ഹർജി വീണ്ടും സുപ്രീം കോടതിയിൽ. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി വീണ്ടും തള്ളി. ചിത്രത്തിന്റെ റിലീസിനെതിരായ ഹർജി പരിഗണിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. ‘സിനിമയ്‌ക്ക് പിന്നിലെ അധ്വാനവും, സാമ്പത്തിക ചെലവും ചിന്തിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. സമാനമായ ഹർജി ഇതിനകം നിലനിൽക്കുന്ന കേരള ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരോട് കോടതി ആവശ്യപ്പെട്ടു. ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്ന മെയ് 5-ന് മുമ്പ് ഹൈക്കോടതിയിൽ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
അതേസമയം ദി കേരള സ്റ്റോറി നാളെ തീയേറ്ററുകളിലെത്തും. സെൻസർ ബോർഡിന്റെ നിർദ്ദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തിയ രണ്ട് മണിക്കൂർ പത്തൊമ്പത് മിനിറ്റ് ദൈർഘ്യമുള്ള ഭാഗമാണ് തീയേറ്ററുകളിൽ എത്തുക. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നു. സിനിമയിലെ ഐഎസ്ഐഎസ്, ഔറംഗസേബ്, ആലംഗീർ എന്നിവരെക്കുറച്ചുള്ള പരാമർശങ്ങൾക്ക് സെൻസർ ബോർഡ് തെളിവു വാങ്ങിയിരുന്നു. സിനിമയിൽ പരാമർശിച്ചിരിക്കുന്ന സംസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്കും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സബ്ടൈറ്റിൽ പരിഷ്‌കരിക്കുകയും മലയാള ഗാനത്തിന് സബ്ടൈറ്റിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നേരത്തെയും സിനിമയുടെ പ്രദർശനവും റിലീസും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജം ഇയ്യത്തുൽ ഉലമായെ ഹിന്ദ് നൽകിയ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതം പ്രകടിപ്പിച്ചിരുന്നു. ഇതിന് പകരം കേരള ഹൈക്കോടതിയെ സമീപിക്കാനും അപേക്ഷ നൽകിയാൽ കേസ് ഇന്നു തന്നെ പരിഗണിക്കാനും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു. സിനിമയുടേത് സാങ്കൽപിക കഥയാണെന്ന മുന്നറിയിപ്പ് കൂടി ചേർക്കണമെന്ന ആവശ്യം നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ അംഗീകരിച്ചില്ല. പ്രത്യേക മുന്നറിയിപ്പ് വേണമെന്ന് ഹർജിക്കാർക്ക് വേണ്ടി വൃന്ദ ഗ്രോവർ വാദിച്ചിരുന്നു. കഴിഞ്ഞ ദിവസം ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിലും കുർബാൻ അലിയുടെ ഹർജി എത്തിയിരുന്നു. സിനിമ പൂർണമായി നിരോധിക്കണമെന്ന ആവശ്യമാണ് ഹർജിയിലൂടെ കൂർബാൻ അലി ഉന്നയിച്ചത്. മദ്രാസ് ഹൈക്കോടതിയിലും ചിത്രത്തിനെതിരെ ഹർജിയുണ്ട്.
Comments