മലപ്പുറം: താനൂരിൽ അപകത്തിൽപ്പെട്ട ബോട്ടിന്റെ ഉടമയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാർ. മത്സ്യ ബന്ധനത്തിനായി ഉപയോഗിച്ചിരുന്ന ബോട്ടാണ് രൂപമാറ്റം വരുത്തി വിനോദ സഞ്ചാരത്തിനായി ഉപയോഗിച്ചിരുന്നതെന്നും മതിയായ സുരക്ഷാ സംവിധാനങ്ങൾ ബോട്ടിൽ ഇല്ലായിരുന്നുവെന്നും നാട്ടുകാാർ പറയുന്നു. ലൈഫ് ജാക്കറ്റുകളോ ശരിയായ എമർജൻസി എക്‌സിറ്റോ ബോട്ടിൽ ഇല്ലായിരുന്നു. ബോട്ടിന്റെ പ്രവർത്തനത്തെ കുറിച്ച് അറിയാവുന്ന നാട്ടുകാരിൽ ചിലർ പലവട്ടം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ചെവിക്കൊള്ളാൻ ബോട്ടുടമ തയ്യാറായില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
ബോട്ട് സർവീസ് നടത്താനായി പുഴയുടെ ആഴംകൂട്ടി. കൊച്ചിയിൽ മീൻ പിടുത്തത്തിന് മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള ബോട്ടാണ് ഇവിടെ ഉപയോഗിച്ചിരുന്നത്. ബോട്ടിന്റെ അടിഭാഗം ശരിയല്ലെന്നും അപകടം നടക്കാൻ സാദ്ധ്യതയുണ്ടെന്നും ബോട്ടിനെ കുറിച്ച് അറിയാവുന്നവർ മുന്നറിയിപ്പ് നൽകിയിരുന്നു. ചെറിയ പെരുന്നാൾ ദിനത്തിൽ പോലീസ് ബോട്ട് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഉന്നത രാഷ്‌ട്രീയ ഇടപെടൽകൊണ്ട് പോലീസിന് ബോട്ട് വിട്ടുകൊടുക്കേണ്ടി വന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ബോട്ട് ഉടമ താനൂർ സ്വദേശി നാസറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ നരഹത്യ ഉൾപ്പടെയുള്ള വകുപ്പുകളാണ് ചുമ്ത്തിയിരിക്കുന്നത്. അപകടം സംഭവിച്ചതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായി പോലീസ് പറയുന്നു.
സംഭവത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. അപകടം നടന്ന സ്ഥലത്ത് ഫയർഫോഴ്‌സ്, എൻഡിആർഎഫ് സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്നുതന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കുക.
Comments