തിരുവനന്തപുരം: 22 പേരുടെ ജീവനെടുത്ത ബോട്ടപകടത്തിൽ അനുശോചനമറിയിച്ച് ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചത്.
അപകടത്തിൽ പ്രധാനമന്ത്രി, രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി എന്നിവരും അനുശോചനം രേഖപ്പെടുത്തിയിരുന്നു. ‘മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അതിജീവിച്ചവർ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു’- രാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചു. ‘മലപ്പുറത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുച്ചേരുന്നു. എല്ലാവരും സുരക്ഷിതരായി ഇരിക്കട്ടേ. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ’ എന്നാണ് ഉപരാഷ്‌ട്രപതി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും താനൂർ ബോട്ടപകടത്തിൽ അനുശോചനമറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ചേർന്ന് നിൽക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായവും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചെലവുകൾ സർക്കാർ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബോട്ടപകടത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനും ഉത്തരവിട്ടു.
Comments