എറണാകുളം: താനൂർ ബോട്ടപകടത്തിൽ ജീവൻ പണയം വെച്ച് നാട്ടുകാർ നടത്തിയ രക്ഷാ പ്രവർത്തനത്തിന് അഭിനന്ദനമറിയിച്ച് ഹൈക്കോടതി. സംഭവത്തിൽ കേസെടുക്കാൻ രജിസ്ട്രാർക്ക് കോടതി നിർദേശം നൽകി. ചീഫ് സെക്രട്ടറിയും നഗരസഭയും ജില്ലാ പോലീസ് മേധാവിയും കളക്ടറും പോർട്ട് ഓഫീസറും എതിർ കക്ഷികളാകും. ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് ഈ മാസം 12-നകം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ലെന്നും ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ലെന്നും കോടതി പറഞ്ഞു.
ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെ എന്നും കോടതി ചോദിച്ചു. 22 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവം ഏറെ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞ കോടതി ബോട്ട് ഓപ്പറേറ്റർ മാത്രമല്ല സംഭവത്തിൽ ഉത്തരവാദിയെന്നും ഇത്തരത്തിൽ സർവീസ് നടത്താൻ ഇയാൾക്ക് സഹായം കിട്ടിയിട്ടുണ്ടാകുമെന്നും നിരീക്ഷിച്ചു. ഇത്തരം സംഭവം കേരളത്തിൽ ആദ്യമല്ല, നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിർദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ എല്ലാവരും എല്ലാം മറക്കുന്നു. കുറേ വർഷങ്ങൾക്കുശേഷം സമാന സംഭവം ആവർത്തിക്കപ്പെടുന്നെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർ ആരൊക്കെയെന്നും കോടതി ചോദിച്ചു.
ബോട്ടപകടത്തിൽ ബോട്ടുമ നാസറിനെതിരെ കൊലക്കുറ്റം ചുമത്തിയെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഐപിസി 302 വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കേസിൽ പ്രതികളായ ബോട്ടിന്റെ സ്രാങ്കും ജീവനക്കാരനും ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി അറിയിച്ചു. ബോട്ടിനു പെർമിറ്റ്, അനുമതി എന്നിവ എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കുമെന്നും ബോട്ട് സാങ്കേതിക വിദഗ്ദരെ കൊണ്ട് പരിശോധിപ്പിക്കുമെന്നും പറഞ്ഞു.
Comments