മലപ്പുറം: താനൂർ ബോട്ടപകടത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ബോട്ട് ജീവനക്കാരനായ താനൂർ സ്വദേശി റിൻഷാദാണ് പിടിയിലായത്. നേരത്തെ ബോട്ടപകടവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായിരുന്നു. ബോട്ട് സർവീസ് മാനേജർ താനൂർ മലയിൽ വീട്ടിൽ അനിൽകുമാർ , ടിക്കറ്റ് കൊടുക്കുന്ന തൊഴിലാളി പരിയാപുരം കൈതവളപ്പിൽ ശ്യാംകുമാർ , യാത്രക്കാരെ വിളിച്ചുകയറ്റാൻ സഹായിച്ചിരുന്ന അട്ടത്തോട് പൗറാജിന്റെപുരയ്‌ക്കൽ ബിലാൽ , മറ്റൊരു ജീവനക്കാരനായ എളാരൻ കടപ്പുറം വടക്കയിൽ സവാദ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെയാണ് ബോട്ട് ജീവനക്കാരനായ വടക്കയിൽ സവാദ് പിടിയിലായത്. അന്വേഷണ സംഘം ബേപ്പൂർ പോർട്ട് ഓഫീസിൽ പരിശോധനകൾ നടത്തി അറ്റ്ലാൻറിക് ബോട്ടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുത്തു. അപകടത്തിൽ നിർണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ രംഗത്തെത്തിയിരുന്നു. താനൂരിൽ അപകടത്തിന് ഇടയാക്കിയ ബോട്ടിന്റെ ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങൾ നടത്തിയതെന്നായിരുന്നു ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ കുത്തിനിറച്ചും ഡക്കിൽ കയറ്റിയും സർവീസ് നടത്തിയതായും ദിനേശൻ മൊഴി നൽകി. .കഴിഞ്ഞ ദിവസമാണ് 22 പേരുടെ മരണത്തിനിടയാക്കിയ അപകടം താനൂരിലുണ്ടായത്. 15 കുട്ടികൾ ഉൾപ്പടെയാണ് മരണപ്പെട്ടത്.
താനൂർ ബോട്ടപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. അഡ്വ. വിഎം ശിവകുമാറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. വിഷയം കോടതി പരിഗണിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് ഡിവിഷൻ ബെഞ്ച് വിമർശിച്ചു. മറ്റൊരു ബോട്ട് ദുരന്തം ഇനി ഉണ്ടാകരുതെന്നും അതുകൊണ്ട് സർക്കാർ കോടതിക്കൊപ്പം നിൽക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ജനങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ അത് സർക്കാർ വിരുദ്ധമാകുമോ എന്ന് കോടതി ചോദിച്ചു. ജഡ്ജിമാർക്ക് സംസാരിക്കാൻ കഴിയുന്നില്ല, കോടതിയ്‌ക്ക് നേരെ ശക്തമായ സൈബർ ആക്രമണം ഉണ്ടാകുന്നുവെന്നും അഭിഭാഷകരും സൈബർ ആക്രമണത്തിന്റെ ഭാഗമാകുന്നുവെന്നും കോടതി പറഞ്ഞു.
Comments