ട്വിറ്ററിന്റെ പുതിയ സിഇഒ ആയി സ്ഥാനമേറ്റ് ലിൻഡ യാക്കാരിനോ. കോംകാസ്റ്റ് കോർപ്പറേഷന്റെ കീഴിലുള്ള എൻബിസി യൂണിവേഴ്‌സലിന്റെ അഡ്വർടൈസിംഗ് മേധാവിയായിരുന്ന ലിൻഡയായിരിക്കും ഇനി ട്വിറ്ററിന്റെ ബിസിനസ് ഓപ്പറേഷനുകൾ നയിക്കുക. ട്വിറ്ററിന് ശോഭനമായ ഭാവി സൃഷ്ടിക്കാനുള്ള ഇലോൺ മാസ്‌കിന്റെ കാഴ്ചപ്പാടിൽ നിന്ന് താൻ പ്രചോദനം ഉൾകൊള്ളുന്നതായി കഴിഞ്ഞ ദിവസം ലിൻഡ യാക്കാരിനോ ട്വീറ്റിൽ കുറിച്ചു. ട്വിറ്ററിന്റെ പുതിയ പതിപ്പ് നിർമ്മിക്കുന്നതിന് പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും യാക്കാരിനോ വ്യക്തമാക്കി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്വിറ്റർ സിഇഒ ആയി ലിൻഡ യാക്കാരിനോയെ ഇലോൺ മസ്‌ക് പ്രഖ്യാപിച്ചത്. നിലവിൽ കടബാധ്യതയാൽ വലയുന്ന ട്വിറ്റർ പരസ്യ വരുമാനത്തിലേറ്റ തിരിച്ചടി മൂലം വെല്ലുവിളികൾ നേരിടുകയാണ്.
അതേസമയം ഇലോൺ മാസ്‌ക് ട്വിറ്റർ ഏറ്റെടുത്ത ശേഷം ഏകദേശം 80% ജീവനക്കാരെ കമ്പനിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പരസ്യവരുമാനത്തിൽ ട്വിറ്ററിന് വൻ ഇടിവുണ്ടായതായി ഈ വർഷം ആദ്യം മസ്‌ക് തന്നെ വെളിപ്പെടുത്തിയിരുന്നു. 2022-ലാണ് 44 ബില്യൺ ഡോളറിന് ഇലോൺ മസ്‌ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ ഏറ്റെടുത്തത്. ട്വിറ്ററിൽ വരുത്തിയ മാറ്റങ്ങളുടെ പേരിൽ മസ്‌ക് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇതേ തുടർന്നാണ് ട്വിറ്റർ ബിസിനസ് ഓപ്പറേഷൻസിനെ നയിക്കാൻ ലിൻഡയെ മസ്‌ക് നിയോഗിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ മുൻ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ് അഗർവാളും ലീഗൽ എക്സിക്യൂട്ടിവ് വിജയ് ഗദ്ദെയും മസ്‌ക് പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്നുള്ള 200-ലേറെ പേരെയാണ് മസ്‌ക് പിരിച്ചുവിട്ടത്.
Comments