വർഷം 1965, ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ഓരോ ഭാരതീയനും യുദ്ധവാർത്തകൾ അറിയാനായി അക്ഷമരായി കാത്തിരിക്കുന്ന കാലം. അന്ന് റേഡിയോയിൽ ഒരു വാർത്ത പ്രക്ഷേപണം ചെയ്തു. പാക്കിസ്ഥാനിലെ ലാഹോറിലെ ശത്രു പാളയം തകർത്ത് തിരിച്ചു വരികയായിരുന്ന ഇന്ത്യൻ പോർവിമാനം പാക്ക് സൈനികർ വെടിവെച്ചിട്ടുവെന്നായിരുന്നു വാർത്തയുടെ ഉള്ളടക്കം. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കമാൻഡർ ഇൻ ചീഫായിരുന്നു കെ.എം. കരിയപ്പയുടെ മകനും തടവുകാരിൽ ഉൾപ്പെട്ടിരുന്നു. എറെ ആശങ്കയോടെയാണ് ഓരോ ഇന്ത്യക്കാരനും വാർത്ത ശ്രവിച്ചത്. ആ സമയത്ത് വിശ്രമജീവിതം നയിക്കുകയായിരുന്നു കെ എം കരിയപ്പ.
കെ എം കരിയപ്പയുടെ മകൻ തടവുകാരിൽ ഉൾപ്പെടുന്നുണെന്ന് അറിഞ്ഞ അന്നത്തെ പാക്ക് പ്രസിഡന്റ് അയൂബ് ഖാൻ ഇന്ത്യൻ പൈലറ്റിന്റെ പിതാവുമായി ഫോണിൽ ബന്ധപ്പെട്ട് മകനെ തിരിച്ചയക്കാൻ തയാറാണെന്ന് പറഞ്ഞു. എന്നാൽ അയുബ്ഖാനെ ഞെട്ടിച്ച് മറുപടിയാണ് ആ പിതാവ് നൽകിയത്. ആ പിതാവിന്റെ മറുപടി ഇതായിരുന്നു’യുദ്ധതടവുകാരായി പാകിസ്താന്റെ കൈവശമുള്ള എല്ലാ ഇന്ത്യക്കാരും എന്റെ മക്കളാണ്. അവരെ വിട്ടയക്കുമ്പോൾ മാത്രം എന്റെ മകനേയും വിടുക’. അവൻ ഇപ്പോൾ എന്റെ മകനല്ല.. ഈ രാജ്യത്തിന്റെ മകനാണ്.. മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ഒരു യഥാർത്ഥ രാജ്യസ്നേഹി. താങ്കളുടെ ഔദാര്യത്തിനു നന്ദിയുണ്ട്. പക്ഷെ, തടവിലായ എല്ലാവരെയും വിടുക. അല്ലെങ്കിൽ ആരെയും വിടേണ്ട. അവനുമാത്രമായി പ്രത്യേക പരിഗണനയും കൊടുക്കേണ്ട. സ്വന്തം രാജ്യത്തിന് മുന്നിൽ പുത്രവാത്സല്യം ഒന്നുമല്ലെന്ന് തെളിയിച്ച കെ. എം കരിയപ്പയുടെ സംഭവബഹുലമായ ജീവിതത്തിന് ഇന്ത്യയുടെ ആത്മാവിനോളം ആഴമുണ്ട്. 1993 മെയ് 15ന് തന്റെ 92ാം വയസിലാണ് കെ.എം. കരിയപ്പ വിടവാങ്ങുന്നത്. ഇന്ത്യൻ സൈന്യത്തിന് അച്ചടക്കത്തിന്റേയും ദേശീയബോധത്തിന്റേയും സമഭാവനയുടേയും ആത്മവീര്യത്തിന്റേയും അടിത്തറ നൽകിയ വ്യക്തിത്വമെന്ന നിലയിൽ കരിയപ്പ ഇന്നും സ്മരിക്കപ്പെടുന്നു.
യുദ്ധത്തിനിടെ 1965 സെപ്റ്റംബർ 22നാണ് ഇന്ത്യൻ വ്യോമസേനയുടെ ഹണ്ടർ യുദ്ധ വിമാനങ്ങളിൽ ഒരെണ്ണം തെക്കൻ ലാഹോറിനടുത്ത് ഇന്ത്യൻ അതിർത്തിക്ക് സമീപം പാക് സൈന്യം വെടിവച്ചിട്ടത്. തീപിടിച്ച പോർവിമാനത്തിൽ നിന്നും പുറത്തേക്ക് ചാടിയ ധീരരായ ഇന്ത്യൻ സൈനികരിൽ ഒരാളുടെ പേര് മേജർ കെ സി കരിയപ്പ എന്നായിരുന്നു. പാകിസ്താന്റെ പിടിയിലായ നന്ദയെന്ന കെ സി കരിയപ്പ സാക്ഷാൽ കെ എം കരിയപ്പയുടെ മകനാമെന്ന് പാക് പട്ടാളം മനസിലാക്കി. തുടർന്നാണ് പാക് പ്രസിഡന്റായിരുന്ന അയൂബ് ഖാൻ കെ. എം കരിയപ്പയെ വിളിച്ച് മകനെ മോചിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തത്. എന്നാൽ കമാൻഡർ ഇൻ ചീഫ് കെ.എം. കരിയപ്പയുടെ മറുപടി എതൊരു രാജ്യസ്‌നേഹിക്കും അന്നും ഇന്നും നൽകുന്നത് ഒരേ ഊർജ്ജമാണ്. 1949 ജനുവരി 15 ന് കരിയപ്പ സൈനിക തലവനായി ചുമതലയേറ്റ ആ ദിവസത്തിന്റെ സ്മരണയിലാണ് എല്ലാ ജനുവരി 15നും രാജ്യം കരസേനാ ദിനമായി ആചരിക്കുന്നത്.
കർണാടകയിലെ കുടക് സ്വദേശിയായിരുന്നു ജനറൽ കെ എം കരിയപ്പ. മൂന്ന് പതിറ്റാണ്ടിലേറെ നീളമുള്ള സൈനിക ജീവിതത്തിന്റെ ഉടമ. കർണാടകയിലെ കുടക് പ്രദേശവാസികൾ പരമ്പരാഗതമായി പോരാളികളാണ്. കുടകിലെ മടിക്കേരിയിൽ 1899 ജനുവരി 28നാണ് കരിയപ്പയുടെ ജനനം. ക്വെറ്റ (ഇപ്പോൾ പാകിസ്ഥാനിൽ) യിലെ മിലിട്ടറി കോളജിലെ ആദ്യത്തെ ഇന്ത്യൻ ഓഫീസർ ട്രെയിനി, യുകെയിലെ കേംബർലിയിലെ ഇംപീരിയൽ ഡിഫൻസ് കോളേജിൽ പരിശീലനം നേടിയ ആദ്യത്തെ ഇന്ത്യക്കാരിൽ ഒരാൾ, ബ്രിട്ടീഷ് സേനാംഗങ്ങളുടെ മേലധികാരിയായ ആദ്യത്തെ ഇന്ത്യൻ ഓഫിസർ തുടങ്ങി ജനറൽ കരിയപ്പയുടെ പേരിന്റെ ഖ്യാതിക്ക് ഇന്ത്യയുടെ ആത്മാവിനോളം തിളക്കമുണ്ട്. രാജ്യം പരോന്നത സൈനിക ബഹുമിയായ ഫീൽഡ് മാർഷൽ പദവി 1986 ജനുവരി 15നാണ് കരിയപ്പക്ക് നൽകി ആദരിക്കുന്നത്. 1971ലെ പാക്കിസ്ഥാനെതിരായ യുദ്ധകാലത്ത് ഇന്ത്യൻ സൈനിക മേധാവിയായിരുന്ന സാം മനേക്ഷായ്‌ക്ക് മാത്രമാണ് കരിയപ്പക്ക് പുറമേ ഫീൽഡ് മാർഷൽ പദവി ലഭിച്ചിട്ടുള്ളത്.
Comments