എംടി വാസുദേവാൻ നായരുമായുള്ള ബന്ധം വാക്കുകളാൽ വർണ്ണിക്കുന്നതിനപ്പുറമാണെന്ന് നടൻ മമ്മൂട്ടി. എംടിയുടെ കഥകളും കഥാപാത്രങ്ങളും തന്നിലെ നടനെ വളരെയധികം പരിപോഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളായും താൻ അഭിനയിച്ചിട്ടുണ്ട്. എം.ടിയുടെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് പറയുമ്പോൾ വലിയ അംഗീകാരങ്ങളും പ്രശംസകളും ലഭിക്കാറുണ്ട്. തനിക്ക് ലഭിച്ച പുരസ്കാരങ്ങളൊക്കെ എംടിക്ക് ലഭിച്ചതാണെന്നും താരം പറഞ്ഞു. നടനെന്ന നിലയിൽ ലഭിച്ച എല്ലാ പുരസ്കാരങ്ങളും എംടിയുടെ കാൽക്കീഴിൽ സമർപ്പിക്കുന്നുവെന്നും എംടി വാസുദേവൻ നായരുടെ നവതി ആഘോഷത്തിൽ പങ്കെടുത്തു കൊണ്ട് മമ്മൂട്ടി പറഞ്ഞു. നടന്റെ വാക്കുകളെ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.
മറ്റൊരു ചിന്തകളില്ലാതെ വിഭാഗിയതകളില്ലാതെ ജാതി, മതം, വർണം, ലിംഗം, പണക്കാരൻ പാവപ്പെട്ടവൻ, നല്ലവൻ, ചീത്തവൻ, ദുഷ്ടൻ അങ്ങനെ ഒതു വ്യത്യാസവുമില്ലാതെ നമ്മൾ ആചരിക്കുന്ന ഒന്ന് നമ്മുടെ മലയാള ഭാഷയാണ്. നമ്മൾ സംസാരിക്കുന്നതും ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതുമെല്ലാം മലയാളത്തിലാണ്. നമ്മുടെ ഭാഷാ പിതാവിന്റെ സ്മാരക ട്രെസ്റ്റിന്റെ ചെയർമാൻ എം.ടിയുടെ നവതി ആഘോഷത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി എംടിയുമായി വളരെയധികം ബന്ധമുണ്ട്. അത് വിശദീകരിക്കാൻ സാധിക്കില്ല. ചേട്ടനോ അനിയനോ പിതാവോ സുഹൃത്തോ ആരാധകനോ അങ്ങനെ ഏത് തരത്തിലും അദ്ദേഹത്തിനെ എനിക്ക് സമീപിക്കാം.
എംടിയുടെ സാഹിത്യ കൃതികളിലെ എല്ലാ കഥാപാത്രങ്ങളായും ഞാൻ മാറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളാകുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. എന്നിലെ നടനെ ഒരുപാട് പരിപോഷിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളും കഥകളുമാണ് എംടിയുടേത്. കുട്ടികാലം തൊട്ട് ഞാൻ അദ്ദേഹത്തിന്റെ ആരാധകനാണ്. എംടിയെ ഒന്ന് പരിചയപ്പെടാൻ കഴിയണേ എന്ന് കുട്ടിക്കാലത്ത് ഞാൻ വളരെയധികം ആഗ്രഹിച്ചിട്ടുണ്ട്. ഏതോ ഒരു ശക്തി ഞങ്ങൾക്ക് പരസ്പരം ബന്ധപ്പെടാനുള്ള അവസരം ഒരുക്കി തന്നു. അതിന് ശേഷം എനിക്ക് സിനിമയിൽ അവസരങ്ങളുണ്ടായി. നാൽപ്പത്തിയൊന്ന് വർഷം മലയാളികളുടെ മുന്നിൽ ഇങ്ങനെ നിൽക്കാൻ ഭാഗ്യം ലഭിച്ചു.
എംടിക്ക് ലഭിക്കാത്ത അവാർഡുകളില്ല, പ്രശംസകളില്ല. ഒരു സാഹിത്യകാരൻ എന്നതിനപ്പുറത്തേയ്‌ക്ക്, സാധാരണ മനുഷ്യൻ എന്നതിനപ്പുറത്തേയ്‌ക്ക്, ഒരു സാമൂഹിക പ്രവർത്തകൻ എന്നതിനപ്പുറത്തേയ്‌ക്ക് സമൂഹത്തിൽ അദ്ദേഹത്തിന് വലിയ സ്ഥാനം ലഭിച്ചിട്ടുണ്ട്. മലയാളികളുടെ മനസ്സിൽ അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ്. നമ്മുടെ ദൈനംദിന സംസാരങ്ങളിൽ എപ്പോഴെങ്കിലും എംടിയെ ബന്ധപ്പെടുത്തി സംസാരിച്ചു പോകാതിരുന്നിട്ടില്ല. അത്രത്തോളം അദ്ദേഹത്തിന്റെ കഥയും കഥാപാത്രവും ഒരു കാലഘട്ടത്തിൽ സ്വാധിനം ചെലുത്തിയിട്ടുണ്ട്.
പുതിയ തലമുറ എത്രത്തോളം എംടിയുടെ പുസ്തകങ്ങൾ വായിക്കുന്നു എന്നറിയില്ല. പക്ഷെ അവരിലേയ്‌ക്കും എത്തിച്ചേരാൻ എംടിക്ക് വളരെയധികം എളുപ്പമാണ്. കാലത്തിനനുസരിച്ച് നവീകരിക്കപ്പെട്ട സാഹിത്യ രചനകളുള്ള അപൂർവ്വം ചില എഴുത്തുകാരിലൊരാളാണ് എംടി. നമ്മളെക്കാൾ കൂടുതൽ മറ്റ് ഭാഷയിൽ എംടി അറിയപ്പെടുന്നുണ്ട് എന്ന് അറിയുമ്പോൾ അതിയായ അഭിമാനം തോന്നാറുണ്ട്. അദ്ദേഹത്തിന്റെ സിനിമകളിൽ അഭിനയിച്ച ആളാണ് എന്ന് പറയുമ്പോൾ എനിക്ക് ലഭിക്കുന്ന അംഗീകാരമൊക്കെ ഞാൻ ആസ്വദിച്ചിട്ടുണ്ട്. എന്റെ എല്ലാ പുരസ്കാരങ്ങളും ഞാൻ എംടിയുടെ കാൽക്കീഴിൽ സമർപ്പിക്കുകയാണ്- മമ്മൂട്ടി പറഞ്ഞു.
Comments