മുംബൈ: നാവികസേനയെ ആത്മനിർഭരമാക്കാൻ വാഗ്ഷീറിന്റെ സമുദ്ര പരീക്ഷണം ആരംഭിച്ചു.
ഇന്ത്യൻ നാവികസേനയുടെ ആറാമത്തെയും അവസാനത്തെയും കൽവാരി ഗണത്തിലെ വാഗ്ഷീറിന്റെ പരീക്ഷണമാണ് തുടങ്ങിയത്. 2024-ന്റെ തുടക്കത്തിൽ വാഗ്ഷീറിനെ ഇന്ത്യൻ നാവികസേനയ്‌ക്ക് കൈമാറുന്നതിന്റെ ആദ്യ ഘട്ടമാണിത്. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ അന്തർവാഹിനിയാണിത്.
മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡിന്റെ (എംഡിഎൽ) കൻഹോജി ആംഗ്രെ വെറ്റ് ബേസിനിൽ നിന്ന് 2022 ഏപ്രിൽ 20-നാണ് അന്തർവാഹിനി നീറ്റിലിറക്കിയത്. ആറാമത്തെ അന്തർവാഹിനിയുടെ കടൽ പരീക്ഷണം ആരംഭിക്കുന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മുങ്ങിക്കപ്പൽ കടലിലെ അതിന്റെ എല്ലാ സംവിധാനങ്ങളുടെയും പരീക്ഷണങ്ങൾക്ക് വിധേയമാക്കും.ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെ സാന്നിധ്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന വേളയിൽ നാവികസേനയുടെ യുദ്ധശേഷി വർദ്ധിപ്പിക്കാനാണ് പ്രോജക്ട്-75ന് കീഴിൽ നിർമ്മിച്ച അന്തർവാഹിനി പുറത്തിറക്കുന്നത്.
അതി ശക്തമായ ആയുധ പാക്കേജുകളും അത്യാധുനിക സാങ്കേതിക വിദ്യയും വാഗ്ഷീറിന്റെ പ്രത്യേകതയാണ്. ലോക നിലവാരത്തിലുള്ള സെൻസറുകളും സർവൈലൻസ് സംവിധാനവും ഇതിലുണ്ട്. അതിവേഗം സഞ്ചരിക്കാനാകുന്ന ആകൃതിയും എതിരാളികളെ കൃത്യമായി ആക്രമിക്കാനുള്ള കഴിവും അന്തർവാഹിനിയുടെ സവിശേഷതയാണ്. എതിരാളികളുടെ മുങ്ങിക്കപ്പലുകളും യുദ്ധക്കപ്പലുകളുമടക്കം തകർക്കാനും ഇവയ്‌ക്ക് സാധിക്കും.
മാരകമായ വാഗിർ സാൻഡ് മത്സ്യത്തിൽ നിന്നാണ് അന്തർവാഹിനിക്ക് പേര് ലഭിച്ചിട്ടുള്ളത്.
ഇര പിടിക്കാനുള്ള വാഗിർ മത്സ്യങ്ങളുടെ കഴിവ് വളരെ പ്രശസ്തമാണ്. അതുകൊണ്ടാണ് തന്നെയാണ് വാഗ്ഷീർ ന്ന പേര് അന്തർവാഹിനിക്ക് നൽകിയിട്ടുള്ളത്.
Comments