ഡൽഹി: ശാസ്ത്രതത്വങ്ങൾ ഉത്ഭവിച്ചത് വേദങ്ങളിൽ നിന്നാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. ബീജഗണിതം, വർഗമൂലങ്ങൾ, സമയത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ, വാസ്തുവിദ്യ, പ്രപഞ്ചഘടന, ലോഹശാസ്ത്രം, വ്യോമയാനം അങ്ങനെയെല്ലാം ആദ്യം അവതരിപ്പിക്കപ്പെട്ടത് വേദങ്ങളിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭാരതത്തിന്റെ കണ്ടെത്തലുകളെല്ലാം അറബ് രാജ്യങ്ങൾ വഴി യൂറോപ്പിലെത്തി. പിന്നീടവ പാശ്ചാത്യലോകത്തിന്റെ കണ്ടുപിടിത്തങ്ങളായി സ്ഥാപിക്കപ്പെടുകയായിരുന്നുവെന്ന് ഉജ്ജയിനിയിലെ മഹർഷി പാണിനി സാൻസ്‌ക്രിറ്റ് ആന്റ് വേദിക് യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെ എസ്.സോമനാഥ് വ്യക്തമാക്കി.
അക്കാലങ്ങളിൽ സംസ്‌കൃത ഭാഷയായിരുന്നു ഭാരതത്തിലെ ശാസ്ത്രജ്ഞർ ഉപയോഗിച്ചിരുന്നത്. സംസ്‌കൃതത്തിന് അന്ന് ലിഖിത ലിപി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഇതൊന്നും ഭാരതത്തിന്റെ കണ്ടുപിടിത്തങ്ങളാണെന്ന് സ്ഥാപിക്കാൻ കഴിഞ്ഞില്ല. കേൾക്കുകയും ഹൃദയംകൊണ്ട് പഠിക്കുകയും ചെയ്താണ് സംസ്‌കൃതം നിലനിന്നത്. പിന്നീടാണ് സംസ്‌കൃതത്തിന് ദേവനാഗരി ലിപി ഉപയോഗിക്കാൻ തുടങ്ങിയത്. ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം, വ്യോമയാനശാസ്ത്രം എന്നിവയിൽ പല കണ്ടെത്തലുകളും സംസ്‌കൃതത്തിൽ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, അവ പൂർണമായി പഠിക്കാനോ ഉപയോഗിക്കാനോ ഇതുവരെ ശ്രമം ഉണ്ടായിട്ടില്ല.
എഞ്ചിനീയർമാരും ശാസ്ത്രജ്ഞന്മാരും സംസ്‌കൃതത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. കമ്പ്യൂട്ടർ ഭാഷയ്‌ക്കും സംസ്കൃതം അനുയോജ്യമാണ്. സാങ്കേതിക മേഖലയിൽ സംസ്കൃത ഭാഷയെ എങ്ങനെയൊക്കെ ഉപയോഗിക്കാമെന്ന് ഗവേഷണങ്ങൾ നടക്കുന്നുണ്ടെന്നും ഐഎസ്ആർഒ ചെയർമാൻ ചൂണ്ടിക്കാണിച്ചു. സംസ്‌കൃതത്തിന് മറ്റ് നേട്ടങ്ങളുമുണ്ട്. അവ ശാസ്ത്രത്തിനപ്പുറം വ്യാപിച്ചു കിടക്കുന്നു. സംസ്കൃതത്തിൽ എഴുതപ്പെട്ട ഇന്ത്യൻ സാഹിത്യം അതിന്റെ യഥാർത്ഥവും ദാർശനികവുമായ രൂപത്തിൽ വളരെയധികം സമ്പന്നമാണ്. ശാസ്ത്രീയ രൂപത്തിലും ഇത് പ്രധാനപ്പെട്ടതാണ്. സംസ്‌കൃതത്തിൽ സാംസ്‌കാരികവും ആത്മീയവും ശാസ്ത്രീയവുമായ പഠനങ്ങളുടെ വേർതിരിവില്ല.
ആയിരക്കണക്കിന് വർഷത്തെ ഭാരതീയ സംസ്‌കാരത്തിന്റെ പ്രയാണത്തിൽ ശാസ്ത്രജ്ഞരുടെ സംഭാവനകളുടെ മുദ്രകൾ സംസ്‌കൃതത്തിൽ കാണാൻ കഴിയും. ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, ഭൗതികശാസ്ത്രം, രാസ ശാസ്ത്രം, വ്യോമയാന ശാസ്ത്രം എന്നിവയിലെ കണ്ടെത്തലുകൾ സംസ്കൃതത്തിലാണ് എഴുതിയത്. എട്ടാം നൂറ്റാണ്ടിലെ ഡാറ്റയാണെന്ന് വിശ്വസിക്കപ്പെടുന്ന ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ഒരു പുസ്തകമായ സൂര്യ സിദ്ധാന്തം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിച്ചു. സൗരയൂഥത്തെക്കുറിച്ചും സമയപരിധിയെക്കുറിച്ചും ഭൂമിയുടെ വലിപ്പത്തെക്കുറിച്ചും ചുറ്റളവുകളെക്കുറിച്ചും സംസാരിക്കുന്ന സംസ്‌കൃതത്തിലുള്ള ഈ പുസ്തകം ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ തന്നെ ആകർഷിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments