ന്യൂഡൽഹി: ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പും നിരാകരണങ്ങളും നിർബന്ധമാക്കിയ നടപടിയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന. രാജ്യത്തിന്റെ ശക്തമായ നേതൃത്വത്തെ അഭിനന്ദിക്കുകയും മുന്നോട്ടുള്ള പുകയില വിരുദ്ധ ഭാരതത്തിന് ആശംസകളെന്നുമാണ് ഡബ്ല്യുഎച്ച്ഒ റീജിയണൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിംഗ് പറഞ്ഞത്.
ഇതോടെ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ഇന്ത്യയുടെ അചഞ്ചലമായ പ്രതിബന്ധതയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുകയിലയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പരിശ്രമങ്ങളെ പ്രശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തിയേറ്ററുകളിലും ടിവി പരിപാടികളിലും മറ്റും കാണുന്ന തരത്തിലുള്ള പുകയില വിരുദ്ധ മുന്നറിയിപ്പുകളും നിരാകരണങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിപാടിയ്‌ക്കിടെ പുകയില ഉത്പന്നങ്ങളോ അവയുടെ ഉപയോഗമോ പ്രദർശിപ്പിക്കുമ്പോൾ സ്‌ക്രീനിന്റെ അടിയിൽ സ്റ്റാറ്റിക് സന്ദേശമായി പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകണം. പ്രായപൂർത്തിയാകാത്തവരാണ് അധികവും ഒടിടി പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്നും അതിനാലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പും നിരാകരണവും ആവശ്യമുള്ളതെന്നും മന്ത്രാലയം പറയുന്നു.
സിനിമകൾ, ദൃശ്യ-ശ്രവ്യ പ്രോഗ്രാമുകൾ, ഡോക്യുമെന്ററികൾ, ടെലിവിഷൻ പ്രോഗ്രാമുകൾ, സീരിയലുകൾ, സീരീസ്, പോഡ്കാസ്റ്റുകൾ എന്നിവയും അത്തരത്തിലുള്ള മറ്റ് ഉള്ളടക്കങ്ങളും ഒടിടിയിൽ ഉൾപ്പെടുന്നു.നിയമം ലംഘിച്ചാൽ ആരോഗ്യ, ഇൻഫർമേഷൻ, ബ്രോഡ്കാസ്റ്റിംഗ്, ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയങ്ങൾ ന്യായമായ അവസരം നൽകിക്കൊണ്ട് ഒരു നോട്ടീസ് പുറപ്പെടുവിക്കും. കാരണങ്ങൾ വിശദീകരിക്കാനും ഉള്ളടക്കത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്താനും അവസരം നൽകും.
Comments