മലപ്പുറം: സ്കൂൾ പ്രവേശനോത്സവ ദിനത്തിൽ നവാഗതരുടെ കളിചിരികളോ തേങ്ങലുകളോ ഇല്ലാതെ ഇന്നലെ ഒരു സ്കൂൾ തുറന്നു. മലപ്പുറം ചോക്കാട് നാൽപത് സെന്റ് ഗവ. എൽപി സ്കൂളിൽ ഈ വർഷം ഒരു വിദ്യാർത്ഥിയും പ്രവേശനം നേടിയില്ല. വനവാസി മേഖലയിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ആകെയുള്ളത് പന്ത്രണ്ട് കുട്ടികൾ മാത്രമാണ്.
വനവാസിക്കുട്ടികൾ പഠിക്കുന്ന ചോക്കാട് നാൽപത് സെന്റ് സർക്കാർ എൽപി സ്കൂളിൽ പഠിക്കാൻ ഈ വർഷം ആരും എത്താതിരുന്നതോടെ സ്കൂളിലെ ഒന്നാം തരം പഠനം ഇല്ലാതെയായി. ഒന്നാം ക്ലാസിൽ കുട്ടികളില്ലാത്ത വിദ്യാലയത്തിലെ അവശേഷിക്കുന്ന മൂന്ന് ക്ലാസുകളിലായി ആകെ പന്ത്രണ്ട് കുട്ടികളാണ് ഇനി പഠിക്കാനുള്ളത്. ഇതിൽ നാലാം ക്ലാസിൽ പഠിക്കുന്നത് അതുൽ എന്ന വിദ്യാർത്ഥി മാത്രമാണ്.
മൂന്ന് വർഷം മുൻപാണ് അതുൽ ഒന്നാം തരത്തിൽ പ്രവേശനം നേടുന്നത്. കൊറോണ മഹാമാരിയുടെ സമയത്ത് സ്കൂളിൽ എത്താതെയാണ് അതുൽ ഒന്നാം ക്ലാസിലെ പഠനം പൂർത്തിയാക്കിയത്. പിന്നീട് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും ഒപ്പമാരുമില്ലാതെ തനിച്ചിരുന്ന് പഠിച്ചു. ഈ വർഷവും അതുൽ തനിച്ച് തന്നെ. നിലവിൽ സ്കൂളിലെ രണ്ടാം ക്ലാസിൽ അഞ്ച് വിദ്യാർത്ഥികളും മൂന്നാം ക്ലാസിൽ ആറ് വിദ്യാർത്ഥികളുമാണ് ഉള്ളത്.
Comments