മലപ്പുറം: വീണ്ടും തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുമായി കെ.ടി ജലീൽ എം.എൽ.എ. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുന്നതിന് വേണ്ടിയാണ് ട്രെയിൻ കത്തിച്ചതെന്ന വാദവുമായി എത്തിയിരിക്കുകയാണ് ജലീൽ. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഇനിയും മാനസിക രോഗികൾ ഭിക്ഷയാജിക്കാൻ കേരളത്തിലെത്തും. കേരളത്തെ ഗുജറാത്താക്കാനുള്ള ഗോധ്ര സൃഷ്ടിക്കലാണ് ലക്ഷ്യം എന്നാണ് ജലീലിന്റെ വാദം. ഭിക്ഷ യാചിച്ചിട്ട് ലഭിക്കാത്തതു കൊണ്ടാണ് ട്രെയിൽ കത്തിച്ചത് എന്ന കേരളാ പോലീസിന്റെ കണ്ടെത്തൽ വിശ്വാസയോഗ്യമല്ല എന്നും ജലീൽ പറയുന്നു.
സംഘപരിവാർ നടത്തുന്നതാണ് ട്രെയിൻ തീവെയ്പ്പ് എന്ന ആരോപണം നേരത്തെയും ജലീൽ ഉന്നയിച്ചിരുന്നു. സംഘപരിവാറിനെ പ്രതിസ്ഥാനത്ത് നിർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, ഈ അവസരം മുതലെടുത്തുകൊണ്ട് കേരളത്തിൽ തീവ്രവാദികൾക്ക് ഒരു സുരക്ഷിത ഇടം ഒരുക്കുകയുമാണോ ജലീൽ ചെയ്യുന്നത് എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. കെ.ടി ജലീൽ നടത്തുന്നത് ഒരു ‘കവർ ഫയർ’ ആണോ എന്ന സംശയം ശക്തമാണ്. അതിർത്തികൾ വഴി മറ്റൊരു രാജ്യത്തേയ്‌ക്ക് തീവ്രവാദികൾ നുഴഞ്ഞു കയറുമ്പോൾ തീവ്രവാദികളിൽ നിന്നും ആ രാജ്യത്തെ സൈനികരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി വെടിവെയ്പ്പ് നടത്തുന്ന പാക് സൈന്യത്തിന് സമാനമാണ് ജലീലിന്റെ തന്ത്രം. കെ.ടി ജലീലിന്റെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു.
കെ.ടി ജലീലിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്,
‘എന്നെ നാടു കടത്താൻ പറഞ്ഞ ശൂരനെവിടെ? കണ്ണൂരിൽ ട്രെയിൻ കത്തിച്ച കൽക്കത്തക്കാരനായ പുഷൻജിത് സിദ്ഗറിന്റെ പശ്ചാത്തലം എന്താണ്? അദ്ദേഹത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേൾക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരിൽ ട്രൈനിന് തീയിട്ട സൈഫിക്കും കണ്ണൂരിൽ “തീപ്പെട്ടിക്കൊള്ളി” കൊണ്ട് ട്രൈൻ കത്തിച്ച “മാന്ത്രികനും” തമ്മിൽ വല്ല ബന്ധവുമുണ്ടോ? ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും വല്ല “മാനസിക രോഗികൾ” ഭിക്ഷയാജിക്കാൻ കേരളത്തിലെത്തുമോ? ഒന്നും കിട്ടാത്ത നിരാശയിൽ വല്ല ട്രെയിനിനോ ബസിനോ തീയിടുമോ? കേന്ദ്ര ഏജൻസികൾക്ക് പറന്നെത്താനാണോ ട്രെയിനിന് തന്നെ മാനസിക രോഗികൾ തീയിടുന്നത്? കണ്ണൂർ ടൗണിൽ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ല. അത് പറഞ്ഞവർ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂർ സിറ്റിയിൽ ഭിക്ഷക്ക് വിട്ടാൽ കാര്യം ബോധ്യമാകും.
മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികളുടെയും മുഖ്യധാരാ മാദ്ധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാൻ എല്ലാവരും മടിക്കുന്നു. അതല്ലെങ്കിൽ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പ്. കേരളത്തെ ഗുജറാത്താക്കാനുള്ള “ഗോധ്ര” സൃഷ്ടിക്കലാണോ സെയ്ഫിയേയും പുഷൻ ജിത്തിനെയും മുന്നിൽ നിർത്തി “ആരെങ്കിലും” ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം? വരും നാളുകളിലും ”മനോരോഗമില്ലാത്ത” സൈഫിമാരും “മനോരോഗികളായ” പുഷൻജിത്തുമാരും തീവണ്ടിക്ക് തീ വെക്കാൻ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ എന്തെങ്കിലുമൊരു സാധ്യത ചിലർക്ക് തെളിയണമെങ്കിൽ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം. കേരളത്തെ ദൈവം രക്ഷിക്കട്ടെ’
Comments