തിരുവനന്തപുരം: കേരളത്തിൽ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ പിടിയിലാണെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അൺ എയ്ഡഡ് സ്കൂളുകളും പൊതുവിദ്യാലയങ്ങളും ഉൾപ്പെടെയുള്ള വിദ്യാലയങ്ങളുടെ കണക്കാണിത്. വിദ്യാലയങ്ങളിൽ ലഹരി വിൽപ്പനയ്ക്കായി വനിതകളെയും നിയോഗിച്ചിട്ടുണ്ട്. ചില സ്കൂളുകളിൽ ലഹരി സൂക്ഷിക്കുന്നതിനായി പ്രത്യേക സ്ഥലമുണ്ടെന്നും സർക്കാരിനും എക്സൈസിനും നൽകിയ പുതിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
സ്കൂളുകളുടെ പേര്, ലഹരി വിൽക്കുന്ന കടകൾ, വ്യക്തികൾ, ഏതൊക്കെ ലഹരി വസ്തുക്കളാണ് ഉപയോഗിക്കുന്നത് എന്നിവയടക്കമുള്ള റിപ്പോർട്ടാണ് സർക്കാരിനും എക്സൈസിനും ലഭിച്ചിരിക്കുന്നത്. സ്കൂളുകൾക്ക് പുറമേ കോളേജുകളുടെ പരിസരങ്ങളിലും ലഹരി വില്പന വ്യാപകമായി വർദ്ധിച്ചിരിക്കുകയാണ്.
സമൂഹമാദ്ധ്യമങ്ങളിലൂടെ സൗഹൃദം സഥാപിച്ചാണ് ഇവർ കാരിയറാക്കാൻ കഴിയുന്ന വിദ്യാർത്ഥികളെ കണ്ടെത്തുന്നത്. പായ്ക്കറ്റിന് 200 മുതൽ 500 രൂപവരെയാണ് നൽകുന്ന വില. പെൺകുട്ടികൾക്ക് ലഹരി നൽകി ചൂഷണത്തിന് ഇരയാക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. എക്സൈസിന് കീഴിൽ വിമുക്തി മിഷനിൽ നാല് വർഷത്തിനിടയിൽ ലഹരിയുമായി ബന്ധപ്പെട്ട കൗൺസലിംഗ് തേടിയത് 12,000 പേരാണ്. ഇതിൽ ആയിരത്തിലധികം പേരും 21-വയസ്സിന് താഴെയുള്ളവരാണ്.
വിമുക്തി മിഷന്റെ കണക്ക് പ്രകാരം എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്നത്. എം.ഡി.എം.എ, കഞ്ചാവ്, എൽ.എസ്.ഡി പ്രധാനമായും വില്പന നടത്തുന്നത് ടൂവീലർ ഓട്ടോറിക്ഷകൾ വഴി സമീപമുള്ള കടകൾ വഴിയാണ് വില്പന നടത്തുന്നത്
വലയിലായ വിദ്യാലയങ്ങളുടെ കണക്കുകൾ ജില്ലാ തിരിച്ച്:
എറണാകുളം – 116
തൃശൂർ – 103
പാലക്കാട് – 98
തിരുവനന്തപുരം – 91
കോഴിക്കോട് – 90
മലപ്പുറം – 84
കൊല്ലം – 82
കണ്ണൂർ – 79
ഇടുക്കി – 72
കോട്ടയം – 60
കാസർകോട് – 54
ആലപ്പുഴ – 51
പത്തനംതിട്ട – 46
വയനാട് – 31
Comments