മുംബൈ : പാകിസ്താനിലെ സിന്ധി ഭാഷയെ കുറിച്ചുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ നസീറുദ്ദീൻ ഷാ. സിന്ധി ഭാഷ ‘ഇനി പാകിസ്താനിൽ സംസാരിക്കില്ല’ എന്നായിരുന്നു നസിറുദ്ദീൻ ഷാ അടുത്തിടെ പറഞ്ഞത് . അതിനു പിന്നാലെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ, പ്രത്യേകിച്ച് പാകിസ്താനിലെ സിന്ധി സംസാരിക്കുന്ന ജനവിഭാഗങ്ങൾ നസീറുദ്ദീൻ ഷായ്‌ക്കെതിരെ രംഗത്തെത്തി . തുടർന്നാണ് പാകിസ്താനികളോട് മാപ്പ് പറഞ്ഞ് നസീറുദ്ദീൻ ഷാ രംഗത്തെത്തിയത്.
സിന്ധി സംസാരിക്കുന്നവർ ‘തന്റെ തെറ്റായ അഭിപ്രായത്തിൽ അഗാധമായി വിഷമിച്ചതായി തോന്നുന്നു’ എന്ന് നസീറുദ്ദീൻ ഷാ തന്റെ ട്വിറ്റർ പോസ്റ്റിൽ പറയുന്നു. ‘ ശരി, എന്റെ തെറ്റായ അഭിപ്രായത്തിൽ അഗാധമായി വ്രണപ്പെട്ടതായി തോന്നുന്ന പാകിസ്താനിലെ സിന്ധി സംസാരിക്കുന്ന മുഴുവൻ ജനങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്ക് വിവരദോഷമുണ്ടെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ അതിന് എന്നെ ക്രൂശിക്കേണ്ടതുണ്ടോ? യേശു പറഞ്ഞതുപോലെ ‘ തെറ്റിൽ നിന്ന് മുക്തനായവൻ ചെയ്യട്ടെ…’. എന്നാണ് നടൻ കുറിച്ചിരിക്കുന്നത് .
നസറുദ്ദീൻ ഷാ മുമ്പ് മറ്റൊരു കുറിപ്പും പങ്ക് വച്ചിരുന്നു , “ഞാൻ അടുത്തിടെ പറഞ്ഞ കാര്യങ്ങളിൽ തികച്ചും അനാവശ്യമായ വിവാദങ്ങൾ ഉണ്ടായതായി തോന്നുന്നു. പാകിസ്താനിലെ സിന്ധി ഭാഷയെക്കുറിച്ചുള്ള എന്റെ തെറ്റായ പ്രസ്താവനയെ സംബന്ധിച്ചാണ് ഒന്ന്. എനിക്ക് അവിടെ പിഴച്ചു. രണ്ടാമത്തേത് മറാത്തിയും പാഴ്സിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് . മറാത്തി ഭാഷയെ ഇല്ലാതാക്കുക എന്നതല്ല എന്റെ ഉദ്ദേശ്യം, മറിച്ച് വൈവിധ്യം എല്ലാ സംസ്കാരങ്ങളെയും എങ്ങനെ സമ്പന്നമാക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു “ എന്നും നസീറുദ്ദീൻ ഷാ പറഞ്ഞിരുന്നു.















