ചെന്നൈ: തമിഴ്‌നാട് സെക്രട്ടറിയേറ്റിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തമിഴ്നാട് സെക്രട്ടറിയേറ്റിൽ വൈദ്യുതിമന്ത്രി വി സെന്തിൽ ബാലാജിയുടെ ഓഫീസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ മന്ത്രിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും, കോയമ്പത്തൂരിലെയും കരൂരിലെയും ബന്ധു വീടുകളിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
എക്‌സൈസ് മന്ത്രി കൂടിയായ സെന്തിൽ ബാലാജി തമിഴ്നാട്ടിലെ മദ്യ വിതരണ ശാലകളായ ടാസ്മാക് അനുവദിച്ച് നൽകിയതിൽ അഴിമതി നടത്തിയതും, കരാറുമാരുമായി അനധികൃത പണമിടപാട് നടത്തിയതുമാണ് ഇഡി അന്വേഷിക്കുന്നത്. ചില കരാറുകാരുടെ വീട്ടിലും ഇന്ന് പരിശോധന നടന്നു .
വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ഗവർണർക്ക് പരാതി നൽകിയിരുന്നു. മുൻപ് ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരിക്കെ നിയമനത്തിന് കോഴ വാങ്ങിയ കേസിൽ സെന്തിൽ ബാലാജിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സുപ്രീംകോടതി പോലീസിനും, ഇഡിക്കും അനുമതി നൽകിയിരുന്നു. കഴിഞ്ഞ മാസം ബാലാജിയുമായി അടുപ്പമുള്ളവരുടെ ഓഫീസിലും വീടുകളിലും ആദായ നികുതി വകുപ്പ് തുടർച്ചയായ 8 ദിവസം റെയ്ഡ് നടത്തിയിരുന്നു.
Comments