ചെന്നൈ: പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ വീണ്ടും ഗുരുതരമായ ആരോപണം ഉയരുന്നു. ലളിത ഗാനങ്ങളിലൂടെ പ്രശസ്തയായ ഭുവന ശേഷനാണ് ആരോപണവുമായി രംഗത്ത് എത്തിയത്. തന്നെ ലൈംഗികമായി വൈരമുത്തു ഉപദ്രവിക്കാൻ ശ്രമിച്ചെന്നും തന്റെ കരിയർ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭുവന മാദ്ധ്യമങ്ങളോട് പറഞ്ഞു. വൈരമുത്തുവിനെതിരെ ഗായിക ചിന്മയക്കുശേഷമാണ് ഭുവനയും രംഗത്ത് എത്തിയിരിക്കുന്നത്.
വൈരമുത്തുവിൽ നിന്നും തനിക്ക് 1998-ലാണ് മോശം അനുഭവം നേരിടണഅടി വന്നതെന്ന് 50 കാരിയായ ഭുവന പറയുന്നു. ഇയാൾ ലൈംഗിക ബന്ധത്തിനായി നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നതായും അവർ കൂട്ടിച്ചേർത്തു. ഒരു ടെക്‌സ്‌റ്റൈൽ ഷോറൂമിനായി ജിംഗിൾ പാടിയിരുന്നു. അതിന്റെ വരികൾ വൈരമുത്തുവിൻറേതായിരുന്നു. ഇതിന്റെ ജോലികളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. എന്റെ ശബ്ദം നല്ലതാണെന്നും തമിഴ് ഉച്ചാരണം നല്ലതാണെന്നും സിനിമയിലേക്ക് വരണമെന്നും അദ്ദേഹം പറഞ്ഞു. ആ ജിംഗിളിന്റെ സിഡി എആർ റഹ്മാന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. വളർന്നുവരുന്ന ഗായിക എന്ന നിലയിൽ ഇതു കേട്ടപ്പോൾ വളരെയധികം ആവേശഭരിതയായെന്നും ഭുവന പറഞ്ഞു.
അടുത്ത ദിവസം വൈരമുത്തുവിന്റെ വീട്ടിലെത്തി സിഡിയും കൈമാറിയിരുന്നു. അക്കാലത്ത് തന്റെ വീട്ടിലെ ലാൻഡ് ലൈൻ നമ്പറാണ് അദ്ദേഹത്തിന് കൊടുത്തത്. മിക്ക ദിവസവും ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നു. തമിഴ് സാഹിത്യമെല്ലാം അക്കൂട്ടത്തിൽ പെടും. പിന്നീട് സംഭാഷണങ്ങൾ വ്യക്തിപരമാകാൻ തുടങ്ങിയതോടെ തനിക്ക് അസ്വസ്തത അനുഭവപ്പെടാൻ തുടങ്ങിയതായും ഭുവന പറഞ്ഞു. ഒരു അവാർഡ് ദാന ചടങ്ങിനായി മലേഷ്യയിലേക്ക് തന്നോടൊപ്പം വരാൻ വൈരമുത്തു നിരന്തരം സമ്മർദ്ദമായിരുന്നു. വാർത്താ അവതാരകയായി ജോലി ചെയ്തിരുന്നതിനാൽ ഗായികയായിട്ടാണോ അവതാരകയായിട്ടാണോ വരേണ്ടതെന്ന് ചോദിച്ചപ്പോൾ അതൊന്നുമല്ല നീ വന്നാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് താനതിൽ നിന്നും ഒഴിഞ്ഞുമാറിയതായും അവർ പറഞ്ഞു. പ്രശസ്തരായ എഴുത്തുകാർക്ക് വീട് നൽകുന്ന തമിഴ്നാട് സർക്കാർ പദ്ധതിയിൽ വൈരമുത്തുവിനെ ഉൾപ്പെടുത്തി ആദരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഗായിക ആരോപണവുമായി രംഗത്തെത്തിയത്.
ഈ സംഭവങ്ങൾക്ക് ശേഷം ഒറ്റ രാത്രികൊണ്ട് താരമാക്കാനും ഇല്ലാതാക്കാനും തനിക്ക് പറ്റുമെന്ന് വൈരമുത്തു പറഞ്ഞിരുന്നു. കുറച്ച് പേരുകൾ പറഞ്ഞിട്ട് അവരൊക്കെ എങ്ങനെയാണ് സിനിമയിൽ നിലയുറപ്പിച്ചതെന്ന് എന്നോട് പറഞ്ഞു. അവരുടെ പേരുകൾ ഞാനിപ്പോൾ പറയുന്നില്ല. അതിന് ശേഷം എനിക്ക് കാര്യമായ അവസരങ്ങൾ ലഭിക്കാതായി. ഭക്തിഗാനങ്ങളും മറ്റും മാത്രമായി. കാര്യങ്ങൾ കുറച്ച് വൈകിമാത്രമാണ് മനസിലായതെന്നും ഭുവന പറയുന്നു.















