മരിച്ചെന്ന് വിശ്വസിപ്പിച്ച് സംസ്‌കാര സമയത്ത് ഹെലികോപ്റ്ററിൽ പറന്നെത്തി കണ്ട് നിന്നവരെ ഞെട്ടിച്ച് യുവാവ്. ടിക് ടോക്കിൽ റാഗ്‌നർ ലെ ഫൗ എന്നറിയപ്പെടുന്ന ബെൽജിയൻ ടിക്ടോക്കർ ആയ ഡേവിഡ് ബാർട്ടെൻ എന്ന യുവാവാണ് തന്റെ മരണം വ്യജമായി സൃഷ്ടിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹെലികോപ്റ്ററിൽ ഇറങ്ങുന്നതും ബന്ധുക്കൾ നോക്കിനിൽക്കേ വാതിൽ തുറന്ന് ഡേവിഡ് ഇറങ്ങുന്നതുമാണ് വീഡിയോയിൽ ഉള്ളത്. ഹെലികോപ്റ്ററിൽ വരുന്ന രംഗം അദ്ദേഹത്തിന്റെ ക്രൂ തന്നെയാണ് ഷൂട്ട് ചെയ്തത്. അദ്ദേഹത്തെ കെട്ടിപ്പിടിക്കാനും അഭിവാദ്യം ചെയ്യാനും ആളുകൾ അദ്ദേഹത്തിന്റെ ചുറ്റിലും എത്തുന്നതും ദൃശ്യത്തിൽ കാണാം. തന്റെ ബന്ധുക്കൾക്ക് തന്നെ ഒരു വിലയുമില്ലെന്നും അതിനാലാണ് താൻ മരിച്ചെന്ന വിവരം കുടുംബത്തിനെ അറിയച്ചതെന്നും യുവാവ് പറഞ്ഞു. പരസ്പര സമ്പർക്കം പുലർത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പാഠം പഠിപ്പിക്കുകയുമായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരമൊരു നാടകം കളിക്കാനായി ഡേവിഡിന് എല്ലാ സഹായവുമായി മകളും ഒപ്പമുണ്ടായിരുന്നു. മരണത്തെ കുറിച്ച് അറിയിക്കാനുള്ള മെസേജ് ഡേവിഡിന്റെ മകളാണ് തയ്യാറാക്കിയത്. ‘അച്ഛാ, സമാധാനത്തോടെ വിശ്രമിക്കൂ, ഞങ്ങളുടെ ഓർമ്മകളിൽ എന്നും അച്ഛനുണ്ടാകും’ എന്നാണ് അവൾ എഴുതിയത്. ശേഷം കറുത്ത വസ്ത്രവും ധരിച്ചാണ് മകൾ സംസ്‌കാര ചടങ്ങിൽ പങ്കടുക്കാനെത്തിയത്.
വീഡിയോയ്‌ക്ക് നിരവധി പേരാണ് കമന്റുമായെത്തിയത്. ഡേവിഡിന്റെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വീട്ടുകാരെ പഠിപ്പിക്കാനായാകും ഇത്തരം പ്രവൃത്തി ചെയ്തത്. എന്നാൽ താങ്കളെ എത്രയേ പേരെ നിങ്ങൾ വേദനിപ്പിച്ചുവെന്നാണ് ഒരാൾ കുറിച്ചത്. ക്രൂരമായി പോയി എന്ന് മറ്റൊരാൾ എഴുതി. ബന്ധുക്കളോട് നേരിട്ട് സംസാരിക്കണമെന്നാണ് മറ്റൊരാൾ പറഞ്ഞത്.















