ലോക പ്രശസ്തമാണ് പുരി രഥോത്സവം. ഒഡീഷയിലെ മതവികാരങ്ങളും സാംസ്‌കാരിക പ്രത്യേകതകളെയും പ്രതിഫലിപ്പിക്കുന്ന യാത്ര കൂടിയാണിത്. ഗോകുലത്തിൽ നിന്നും വൃന്ദാവനത്തിലേക്കുള്ള ശ്രീകൃഷ്ണന്റെ യാത്രയെ അനുസ്മരിപ്പിക്കുന്ന രഥയാത്ര ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു ചടങ്ങാണ്. ആഷാഢമാസത്തിൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന രഥയാത്രയിൽ കുറഞ്ഞത് എട്ട് ലക്ഷത്തോളം ആളുകളാണ് ഓരോ വർഷവും രഥോത്സവത്തിൽ പങ്കെടുക്കാനെത്തുന്നത്. ജഗനാഥോത്സവം എന്നും അറിയപ്പെടുന്ന ഈ ചടങ്ങിൽ ജഗനാഥേശ്വരൻ, ബലരാമൻ, സുഭദ്ര എന്നിവരെ വഹിച്ചുകൊണ്ടുള്ള രഥങ്ങളാണ് എഴുന്നള്ളിക്കുന്നത്. എന്നാൽ ഈ രഥത്തിന്റെ നിർമാണ രീതിയെക്കുറിച്ച് പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
മൂന്ന് പ്രതിഷ്ഠകളാണ് പുരി ജഗനാഥ ക്ഷേത്രത്തിൽ ഉള്ളത്. ജഗനാഥൻ അഥവാ കൃഷ്ണൻ, സഹോദരങ്ങളായ ബാലഭദ്രൻ, സുഭദ്ര ദേവി എന്നിവരെയാണ് ഇവിടെ ആരാധിക്കുന്നത്. മരത്തിലാണ് മൂന്ന് പേരുടെയും വിഗ്രഹങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ബാലഭദ്രന്റെ ആറടി വിഗ്രഹത്തിൽ വെളുത്ത നിറം പൂശിയിട്ടുണ്ട്. സുഭദ്രയുടേത് നാലടി ഉയരത്തിൽ മഞ്ഞ നിറമാണ് പൂശിയിരിക്കുന്നത്. ജഗനാഥനായ കൃഷ്ണന്റെ വിഗ്രഹത്തിന് അഞ്ചടി ഉയരവും കറുത്ത നിറവുമാണ് ഉള്ളത്. ഇവിടെ സുഭദ്രയുടെ വിഗ്രഹത്തിന് കൈയ്യും കാലും ഇല്ല.
ജഗന്നാഥ ഭഗവാന്റെ രഥത്തെ നന്ദിഘോഷ് എന്നും ഭഗവാൻ ബലഭദ്രന്റെ രഥത്തെ താലധ്വജ എന്നും സുഭദ്രാ ദേവിയുടെ രഥത്തെ ദർപദലന എന്നുമാണ് വിളിക്കുന്നത്. എല്ലാ വർഷവും ഈ രഥങ്ങൾ പുതുതായി നിർമ്മിക്കുകയാണ് ചെയ്യുക. ഒൻപത് ദിവസത്തെ രഥയാത്ര പൂർത്തിയാക്കിയ ശേഷം ഈ രഥങ്ങൾ പൊളിക്കുന്നതാണ് പതിവ്.
ശ്രീ കൃഷ്ണ ഭഗവാന്റെ വിഗ്രഹം കൊണ്ടുപോകുന്ന രഥത്തിനാണ് ഏറ്റവും വലുപ്പമുള്ളത്. 50 അടി ഉയരവും, 35 അടി വീതിയുമുള്ള ചതുരാകൃതിയിലുള്ള അടിത്തട്ടോടും കൂടിയതാണ് ജഗനാഥന്റെ രഥം. 16 ചക്രങ്ങളുള്ള രഥത്തിന്റെ ഓരോ ചക്രത്തിനും ഏഴ് അടി വ്യാസമാണുള്ളത്, 832 മരക്കഷണങ്ങൾ കൊണ്ടാണ് നിർമ്മിക്കുന്നത്. സുഭദ്രാ ദേവിയുടെ ദർപദലന രഥത്തിന് 31 മുഴം ഉയരമുണ്ട്. ബലഭദ്ര ദേവന്റെ തലധ്വജ രഥത്തിന് 32 മുഴമാണ് ഉയരം. 14 ചക്രങ്ങളുണ്ട് ഈ രഥത്തിന്. 763 മരക്കഷണങ്ങളാണ് ഈ രഥം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.
ദേവന്റെ ശരീരത്തോട് സാമ്യമുള്ളതാണ് രഥം. കറുത്ത വടി ഒഴികെ രഥങ്ങൾ നിർമ്മിക്കുന്നതിന് എഴുതപ്പെട്ട രേഖകളോ സൂത്രവാക്യങ്ങളോ ഒന്നും തന്നെയില്ല. ബിശ്വകർമ മഹാരാണന്മാർ എന്നറിയപ്പെടുന്ന ആശാരിമാർക്ക് അവരുടെ പൂർവ്വികരിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ് ഈ രഥങ്ങളുടെ നിർമ്മാണ വിദ്യ. ചലിക്കുന്ന ക്ഷേത്രങ്ങൾ പോലെയാണ് രഥങ്ങൾ കാണപ്പെടുന്നത്. മൂന്ന് രഥങ്ങൾക്കും മുകളിൽ തുണി വിരിക്കുന്നു. ഇതിനായി 1,120 മീറ്റർ തുണിയാണ് ഉപയോഗിക്കുന്നത്. ജഗന്നാഥന്റെ രഥത്തിന്റെ മുകളിൽ ചുവപ്പും മഞ്ഞയും നിറത്തിലുള്ള തുണികളാണ് ഉപയോഗിക്കുന്നത്. താലധ്വജ രഥത്തിൽ ചുവപ്പും പച്ചയും നിറത്തിലുള്ള തുണികളും സുഭദ്രാ ദേവിയുടെ ദർപദലന രഥത്തിൽ ചുവപ്പും കറുപ്പും നിറത്തിലുള്ള തുണികളും ഉപയോഗിക്കുന്നു. മരപ്പണിക്കാർ, തയ്യൽക്കാർ, ചിത്രകാരൻമാർ തുടങ്ങിയവരുടെ 58 ദിവസത്തെ പരിശ്രമ ഫലമായാണ് രഥങ്ങൾ നിർമിക്കുന്നത്. അപൂർവമായി മാത്രം ലഭിക്കുന്ന ഒരു ഇരുമ്പ് ആണിയും രഥത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കാറുണ്ട്. രഥങ്ങൾ നിർമ്മിച്ച ശേഷം ഫിറ്റ്‌നസ് പരിശോധനയും നടത്തും.
Comments