പാലക്കാട്: അട്ടപ്പാടി ജനവാസമേഖലയിൽ കൂട്ടം തെറ്റിയെത്തിയ കുട്ടിയാനയെ ബൊമ്മിയാംപടിയിലേയ്ക്ക് മാറ്റി. വനംവകുപ്പിന്റെ ക്യാമ്പ് ഷെഡിന് സമീപത്തേയ്ക്കാണ് ആനയെ മാറ്റിയത്. ജനവാസ മേഖലയിൽ ഇറങ്ങിയ കുട്ടിക്കൊമ്പൻ താൽകാലികമായി നിർമ്മിച്ച ഷെഡിൽ തുടരുകയായിരുന്നു. കുട്ടിയാന കൂട്ടം തെറ്റിയതുകൊണ്ട് അമ്മയാന തേടിയെത്തും എന്ന പ്രതീക്ഷയിലായിരുന്നു വനത്തിനോട് ചേർന്ന് കുട്ടിയാനയുമായി ഉദ്യോഗസ്ഥർ തുടർന്നത്.
കഴിഞ്ഞ ദിവസം ആനക്കൂട്ടം കുട്ടിയാന ഉണ്ടായിരുന്ന ഷെഡിന് സമീപത്ത് എത്തിരുന്നു. എന്നാൽ കുട്ടിയാനയെ കൂട്ടാതെ മടങ്ങുകയായിരുന്നു. തുടർന്നാണ് വനം വകുപ്പ് കുട്ടിയാനയെ കൂടെ കൂട്ടാൻ തീരുമാനിച്ചത്. ദൊഡുഗട്ടിയിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് ബൊമ്മിയാംപടി. ഇവിടെയ്ക്ക് ആനയെ നടത്തിയാണ് കൊണ്ടുപോയത്. ഇവിടെയും താൽക്കാലിക ഷെഡ് കെട്ടിയാണ് ആനയെ പാർപ്പിച്ചിരിക്കുന്നത്.
നിലവിൽ ആനയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മനുഷ്യരുമായി നല്ല ഇണക്കത്തിലാണ് ആനക്കുട്ടി. വനപാലകർ നൽകുന്ന കരിക്കിൻ നീരും പാലുമാണ് ഭക്ഷണം. കൃഷ്ണ എന്നാണ് ഉദ്യോഗസ്ഥർ വിളിക്കുന്ന പേര്. വൈകാതെ വനം വകുപ്പിന് കീഴിലുള്ള ആന പരിശീലന കേന്ദ്രത്തിലേയ്ക്ക് കൃഷ്ണയെ മാറ്റുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
Comments