മലപ്പുറം: മൂർഖൻ പാമ്പുകളുടെ കേന്ദ്രമായി പെരിന്തൽമണ്ണ ജില്ലാആശുപത്രി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സർജിക്കൽ വാർഡിൽ നിന്ന് പിടി കൂടിയത് പത്ത് മൂർഖൻ പാമ്പുകളെ. ഇതിനു പിന്നാലെ സർജിക്കൽ വാർഡ് പൂട്ടി. ജീവനക്കാരും ജില്ലാ ട്രോമ കെയർ പ്രവർത്തകരുമാണ് പാമ്പുകളെ പിടികൂടിയത്. ഇനിയും പാമ്പ് ഉണ്ടാകാനാണു സാധ്യതയെന്നും ഇവർ പറയുന്നു. ഈ സാധ്യത കണക്കിലെടുത്താണ് സർജിക്കൽ വാർഡ് പൂട്ടിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ എട്ടുപേർ വാർഡിൽ കിടത്തി ചികിത്സക്കായി ഉണ്ടായിരുന്നു.
ജില്ലയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ആശ്രയിക്കുന്ന സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് പെരിന്തൽമണ്ണ ജില്ലാശുപത്രി. സംഭവത്തെ തുടർന്ന് സർജിക്കൽ വാർഡിലെ രോഗികളെ മെഡിക്കൽ വാർഡിലേക്ക് മാറ്റി. തുടർന്ന് സർജിക്കൽ വാർഡ് കുറച്ച് ദിവസം പ്രവർത്തിക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അടഞ്ഞ് കിടക്കുന്ന ഓപ്പറേഷൻ വാർഡിലും പാമ്പിൻ കുട്ടികൾ ഉണ്ടായിരുന്നു. നിലത്തെ തറയോടുകൾക്കിടയിൽ മാളങ്ങളും കണ്ടെത്തി. സർജിക്കൽ വാർഡിന്റെ പിൻവശം കാടുപിടിച്ച നിലയിലാണ്.
വരാന്തയിലെയും പരിസരത്തെയും മാളങ്ങൾ അടച്ചു തുടങ്ങിയെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ദ്വാരങ്ങളുള്ള തറയോടുകൾ ഉടൻ പൊളിച്ച് നീക്കുമെന്നും അധികൃതർ പറഞ്ഞു.
Comments