ബെയ്ജിങ്: ചൈനയിൽ ബാർബിക്യൂ റസ്റ്റോറന്റിൽ തീപിടിത്തം. പാചക വാതകം ചോർന്നുണ്ടായ തീപിടിത്തതിൽ 31 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ നഗരമായ യിൻചുവാനിലെ റസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. 7 പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഡ്രാഗൻ ബോട്ട് ഫെസ്റ്റിവൽ തുടങ്ങുന്നതിന്റെ തലേ ദിവസമായതിനാൽ നഗരത്തിൽ വൻ തിരക്കും അനുഭവപ്പെട്ടിരുന്നു. കുട്ടികളടക്കം നിരവധിപേർ സംഭവസ്ഥലത്തുണ്ടായിരുന്നു. സ്ഫോടനം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് പാചക വാതകത്തിന്റെ ഗന്ധം അനുഭവപ്പെട്ട ജീവനക്കാർ ഗ്യാസ് ടാങ്ക് തകർന്നതായി കണ്ടത്തി. ഈ വാൽവ് മാറ്റുന്നതിനിടെയാണ് സ്ഫോടനം സംഭവിച്ചത്. സംഭവത്തിൽ റസ്റ്റോറന്റ് ഉടമകളും ഓഹരി ഉടമകളും അടക്കം ഒമ്പത് പേരെ അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാവസായിക അപകടങ്ങൾ ചൈനയിൽ സ്ഥിരം സംഭവമാണ്. തൊഴിലുടമകളുടെ ചെലവ് ചുരുക്കൽ നടപടി, ജീവനക്കാർക്ക് ശരിയായ രീതിയിൽ സുരക്ഷാ പരിശീലനം നൽകാതിരിക്കുക എന്നിവയാണ് ഇതിന് കാരണം. ഇത്തരം അപകടങ്ങൾ സ്ഥിരം കാഴ്ചയാണെങ്കിലും ചൈനീസ് ഗവൺമെൻ് ഇതിനെ മുഖവിലക്കെടുക്കുന്നില്ലെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Comments