തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒരു പനി മരണം. തൃശൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഇന്ന് മരിച്ചത്. മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്താകെ 11- പേരാണ് മരിച്ചത്. കണക്കുകൾ പ്രകാരം ഇന്ന് മാത്രം പനിബാധിതരുടെ എണ്ണം 13,000 കടന്നു. മലപ്പുറം ജില്ലയിലാണ് പനിബാധിതർ കൂടുതൽ.കഴിഞ്ഞ പത്തുദിവസത്തിനിടെ 11,462 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. വിവിധ ജില്ലകളിലായി 335 പേർ വ്യാഴാഴ്ച ഡെങ്കിപ്പനിക്ക് ചികിത്സ തേടി.
ഏഴുപേർക്ക് ചെള്ളുപനിയും 15 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ഇക്കൊല്ലം 34 പേരാണ് മരിച്ചത്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് എലിപ്പനിബാധിതർ ചികിത്സ തേടിയത്. ഒരു വർഷത്തിനിടെ 70 പേർക്കാണ് എലിപ്പനിമൂലം ജീവൻ നഷ്ടമായത്. ചെളളുപനി ബാധിച്ച് അഞ്ച് പേരും പകർച്ചപ്പനി ബാധിച്ച് നാലുപേരുമാണ് മരിച്ചത്. ഇത്തരത്തിൽ പനി പടരുന്ന പശ്ചാത്തലത്തിൽ പകർച്ചപ്പനി പ്രതിരോധത്തിൽ ശക്തമായ പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ഇടവിട്ടുളള മഴയാണ് ഡെങ്കിപ്പനി പടരാൻ മറ്റൊരു കാരണം. അതിനാൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ഏത് പനിയും പകർച്ചപ്പനി ഗണത്തിൽപ്പെടാം. തീവ്രമായതോ നീണ്ടുനിൽക്കുന്നതോ ആയ എല്ലാ പനി ബാധകൾക്കും വൈദ്യസഹായം തേടണം. ഡെങ്കിപ്പനി സാധാരണ ഗണത്തിൽപ്പെടുന്ന പനി ആയതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. അതിനാൽ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Comments