പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് പ്രത്യേക ടീഷർട്ട് സമ്മാനിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘The future is AI- America & India’ എന്ന് എഴുതിയ ടീഷർട്ടാണ് സമ്മാനിച്ചത്.യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേയായിരുന്നു സമ്മാനം നൽകിയത്.
എഐ ആണ് ഭാവി നിശ്ചയിക്കുന്നത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ അമേരിക്ക-ഇന്ത്യ! എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. നമ്മുടെ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ ശക്തരാണ്. സഹകരണത്തിലൂന്നിയ പ്രവർത്തനങ്ങൾ കാഴ്ച വെയ്‌ക്കുന്നതോടെ ലോകം ശക്തി പ്രാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുരോഗതി കൈവരിച്ചിട്ടുണ്ട്. അതുപോലെ തന്നെയാണ് അമേരിക്ക-ഇന്ത്യ എന്ന എഐയും മികച്ച പുരോഗതി കൈവരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
https://twitter.com/narendramodi/status/1672333386319290368?s=20
വൈറ്റ് ഹൗസിൽ ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ബൈഡൻ പ്രധാനമന്ത്രിയ്‌ക്ക് പ്രത്യേക സമ്മാനം നൽകിയത്. സാങ്കേതിക മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനിടെയാണ് കൂടിക്കാഴ്ച.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ആപ്പിൾ സിഇഒ ടിം കുക്ക്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, എഎംഡി സിഇഒ ലിസ സു, നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്ത അമേരിക്കൻ പ്രതിനിധികളിൽ ഉൾപ്പെടുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര, സെരോദ, ട്രൂ ബീക്കൺ സഹസ്ഥാപകൻ നിഖിൽ കാമത്ത്, ത്രീഡിടെക് സഹസ്ഥാപക വൃന്ദ കപൂർ എന്നിവർ ഇന്ത്യൻ ബിസിനസ് ഡെലിഗേഷന്റെ ഭാഗമായി യോഗത്തിൽ ചേർന്നു.















