തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി അബിൻ സി രാജുമായി ഫോണിൽ സംസാരിച്ച് അന്വേഷണ സംഘം. മാലിദ്വീപിൽ ജോലി ചെയ്യുന്ന ഇയാളുടെ സുഹൃത്ത് വഴിയാണ് പോലീസ് ഫോണിൽ ബന്ധപ്പെട്ടത്. എബിനായി പോലീസ് റെഡ് കോർണർ നോട്ടീസ് ഇറക്കും. തിരച്ചിൽ സർക്കുലർ ഇറക്കിയതിനു ശേഷമാകും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുക.
അതേ സമയം നിഖിൽ തോമസുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. താൻ ഒളിവിൽ പോകുന്നതിന് മുൻപ് ഫോൺ കരിപ്പുഴ തോട്ടിൽ എറിഞ്ഞ് കളഞ്ഞെന്നാണ് നിഖിലിന്റെ മൊഴി. സർട്ടിഫിക്കേറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഓറിയോൺ എന്ന സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തും.
പിടിയിലായ നിഖിലിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസമാണ് നിഖിലിനെ പോലീസ് പിടികൂടിയത്. കോട്ടയത്ത് നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോകുന്ന വഴിയിലായിരുന്നു നിഖിൽ തോമസിനെ പിടികൂടിയത്.
Comments