തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റദിവസം ചികിത്സ തേടിയ പനി ബാധിതരുടെ എണ്ണം പതിനയ്യായിരം കടന്നു. 15493 പേരാണ് കഴിഞ്ഞ ദിവസം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. 55 പേർക്കാണ് ഇന്നലെ മാത്രം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പനി വ്യാപനം രൂക്ഷം മലപ്പുറം ജില്ലയിലാണ്.
ഡെങ്കിപ്പനിയുടെ കാര്യത്തിൽ 2013 ലും 2017 ലും ഉണ്ടായതുപോലുള്ള സാഹചര്യം കേരളത്തിൽ ജൂലൈയിൽ ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. 2013 ൽ 3734 പേർക്കും 2017ൽ 8350 പേർക്കുമാണ് ഡെങ്കിപ്പനി പിടിപെട്ടത്. എന്നാൽ നിരവധി പേർക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും പരിശോധന നടത്തിയിരുന്നില്ല. 2023 ൽ ഇതുവരെ 2918 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പനി ബാധിതരുടെ എണ്ണം കുതിച്ച് കയറുമ്പോഴും പനി ക്ലിനിക്കുകൾ ആരംഭിക്കുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി ആക്ഷേപമുണ്ട്. എല്ലാ ആശുപത്രികളിലും പനി ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചിട്ടില്ല. അവസാന നിമിഷം നിർദ്ദേശം നൽകിയതിനാൽ ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരുടെ ക്രമീകരണമാണ് ക്ലിനിക്കുകൾ ആരംഭിക്കുന്നതിന് തടസ്സമായത്. രാവിലെ ആരംഭിക്കുന്ന പനി ക്ലിനിക്കുകൾ ഉച്ചയോടെ അവസാനിപ്പിക്കാതെ രാത്രി വരെ നീട്ടണമെന്ന ആവശ്യത്തിലും നടപടി വൈകുകയാണ്.
Comments