ലക്‌നൗ: വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ്വ ഇനം പക്ഷിയായ ജേർഡൺസ് ബാബ്ലറിനെ കണ്ടെത്തി. ഉത്തർപ്രദേശിലെ ദുധ്വ കടുവ സങ്കേതത്തിലാണ് പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയത്. 14 വർഷങ്ങൾക്ക് ശേഷമാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. കടുവ സങ്കേതത്തിലെ വനം വകുപ്പ് അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്ന ദ ഹാബിറ്റാറ്റ്‌സ് ട്രസ്റ്റിലെ ഗവേഷകരാണ് പക്ഷികളെ കണ്ടെത്തിയത്. ഇതിലൊന്നിന്റെ ചിത്രവും സംഘം പകർത്തിയിട്ടുണ്ട്.
പുൽപ്രദേശങ്ങളുമായി ബന്ധപ്പെട്ട സർവേയ്‌ക്കെത്തിയതായിരുന്നു ഗവേഷകർ. നദികളോട് ചേർന്നുള്ള പുൽപ്രദേശമാണ് ജേർഡൺസ് ബാബ്ലറുകളുടെ പ്രധാന ആവാസവ്യവസ്ഥയെന്ന് ദുധ്വ കടുവ സങ്കേതത്തിലെ ഫീൽഡ് ഡയറക്ടർ ലളിത് കുമാർ വർമ പറഞ്ഞു. ആവാസവ്യവസ്ഥ നഷ്ടമാകുന്നതാണ് ഈ പക്ഷികൾ നേരിടുന്ന പ്രധാന വെല്ലുവിളി. തെറായിയിലെ പല പുൽമേടുകളും കൃഷിയ്‌ക്ക് മറ്റുമായി വ്യാപകമായി ഉപയോഗിക്കുന്നു. മഴക്കാലത്തെ വെള്ളപ്പൊക്കവും പുൽമേടുകളുടെ നാശത്തിന് കാരണമാകുന്നുവെന്നും ലളിത് കുമാർ വ്യക്തമാക്കി. നിലവിലുള്ള പുൽമേടുകൾ സംരക്ഷിക്കുന്നതിനൊപ്പം എണ്ണം വർദ്ധിപ്പിക്കുന്നതിനായി മാർഗങ്ങൾ സ്വീകരിക്കണമെന്ന് റ്റിഎച്ച്റ്റിയിലെ ഉദ്യോഗസ്ഥനായ കൗശിക് സർക്കാർ പറഞ്ഞു.
ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ആദ്യമായി ജേർഡ്‌സൺ ബാബ്ലറുകളെ കണ്ടെത്തിയത്. എന്നാൽ രാജ്യത്ത് കാണപ്പെടുന്ന 95 ശതമാനം പക്ഷികളും കാണപ്പെടുന്നത് അസം, അരുണാചൽ പ്രദേശ് തുടങ്ങിയിടങ്ങളിലാണ്. ആഗോള തലത്തിൽ 10,000 താഴെ മാത്രമാണ് ജേർഡ്‌സൺ ബാബ്ലറുകളുടെ എണ്ണം. ഇതിന്റെ 30 ശതമാനവും ഇന്ത്യയിലാണ്.















