ന്യൂഡൽഹി: പാകിസ്താനും ചൈനയുമായുള്ള ബന്ധത്തെകുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നത് വരെ പാകിസ്താനുമായുള്ള ബന്ധം സാധ്യമാകില്ലെന്നും ബെയ്ജിംഗുമായുള്ള ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടെന്നും എസ്. ജയശങ്കർ പറഞ്ഞു. ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷനൽ സെന്ററിൽ നടന്ന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
അതിർത്തി കടന്നുള്ള ഭീകരവാദമാണ് മറ്റു അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുമ്പോഴും പാകിസ്താനുമായി അത് സാധിക്കാത്തതിന്റെ കാരണം. ഭീകരവാദത്തെ സാധാരണമായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തിൽ ജയശങ്കര്‍ സംസാരിച്ചു. അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാകുമ്പോള്‍ മാത്രമേ ചൈനയുമായുള്ള ബന്ധം സാധ്യമാകൂ. ചൈനയൊഴികെ ലോകത്തിലെ എല്ലാ വന്‍ശക്തികളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെട്ടിട്ടുണ്ടുണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
എന്നാൽ എല്ലാ പ്രക്ഷോഭങ്ങള്‍ക്കിടയിലും റഷ്യയുമായുള്ള നമ്മുടെ ബന്ധം ഇപ്പോഴും സുസ്ഥിരമാണെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ റഷ്യയെ വിലയിരുത്തുകയായിരുന്നു. പരസ്പരാശ്രിതത്വത്തിന്റെ പേരില്‍ റഷ്യയുമായുള്ള ബന്ധത്തെ കുറച്ചുകാണുന്നത് തെറ്റാണ്. റഷ്യയുമായുള്ള നമ്മുടെ സാമ്പത്തിക ബന്ധം വര്‍ദ്ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കനേഡിയൻ സർക്കാർ ഖാലിസ്താൻ വിഷയത്തെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ജയശങ്കർ യോഗത്തിൽ സംസാരിച്ചു. വോട്ട് ബാങ്ക് രാഷ്‌ട്രീയമാണ് പിന്നിലെന്നും ദേശ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ കാനഡയിൽ പ്രവർത്തനങ്ങളുണ്ടായാൽ തിരിച്ചു പ്രതികരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ജയശങ്കർ പറഞ്ഞു.
Comments