ഡൽഹി; ഗുസ്തി താരങ്ങളായ വിനേഷ് ഫോഗോട്ടിനും ബജ്‌റംഗ് പൂനിയയ്ക്കും വിദേശ പരിശീലനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ഇരുവരുടെയും പൂർണ ചെലവും സർക്കാർ വഹിക്കും. ഇരുവരുടെയും അപേക്ഷ 24 മണിക്കൂറിനിടെ പരിഗണിച്ച് അനുമതി നൽകുകയായിരുന്നു മിനിസ്ട്രി ആൻഡ് യൂത്ത് അഫയേഴ്‌സ്.
ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവ് ബജ്‌റംഗ് പൂനിയ കിർഗിസ്ഥാനിൽ 36 ദിവസത്തെ ട്രെയിനിംഗ് ക്യാമ്പിലാണ് പങ്കെടുക്കുക. ലോക ചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാവ് വിനേഷ് ഫോഗോട്ട് കിർഗിസ്ഥാനിലെ ഒരാഴ്ചത്തെ പരിശീലനത്തിന് ശേഷം ഹംഗറിയിലേക്ക് പറക്കും. ഇവിടെ 18 ദിവസമാണ് പരിശീലനം.സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 8 വരെയാണ് ഏഷ്യാഡ്. പാരീസ് ഒളിമ്പിക്‌സിന്റെ യോഗ്യതാ മത്സരങ്ങൾ സെപ്റ്റംബർ 16 മുതൽ 24വരെയും നടക്കും.
വിനേഷിനൊപ്പം ഫിസിയോ അശ്വിനി ജീവൻ പട്ടീൽ, കോച്ച് സുധേഷ്, സംഗീത ഫോഗോട്ട് എന്നിവരും പോകും. ബജ്‌റംഗ് പൂനിയയ്‌ക്കൊപ്പം കോച്ച് സുജീത് മാൻ,ഫിസിയോ അനൂജ് ഗുപ്ത, സ്‌ട്രേംഗ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് കാസി ഹസൻ,ജിതേന്ദർ എന്നിവരുമുണ്ടാകും. ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനും സെർബിയയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനും തയാറാക്കുന്നതിന് വേണ്ടിയാണ് താരങ്ങൾ പരിശീലനത്തിന് പറക്കുന്നത്.
Comments