തൃശ്ശൂർ: സമാനതകളില്ലാത്ത സൈബർ ആക്രമണമാണ് താൻ നേരിട്ടതെന്ന് ഗിരിജ തീയറ്റർ ഉടമ ഡോ.ഗിരിജ. സൈബർ സെല്ലിലടക്കം പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. 2018 മുതൽ താൻ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. നിർമ്മാതാക്കളോട് പരാതിപ്പെട്ടെങ്കിലും അവർക്കും ഭയമാണ്. ഇതിന് പിന്നിൽ മാഫിയ പ്രവർത്തിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്. തനിക്ക് അനുകൂലമായി പോസ്റ്റിട്ട ആൾക്കാരുടെ ഫേസ്ബുക്ക് അക്കൗണ്ടികളും പൂട്ടിച്ചു. പലരും ഇത്തരത്തിൽ വിളിച്ച് പരാതി പറഞ്ഞുവെന്നും ഡോ. ഗിരിജ പറഞ്ഞു.
തന്റെ ഒറ്റ ബലം നടൻ സുരേഷ്ഗോപി നൽകിയ പിന്തുണയാണെന്ന് ഗിരിജ പറയുന്നു. കരഞ്ഞ് തളർന്ന അവസ്ഥയിലായിരുന്നു താൻ. സുരേഷ് ഗോപി തന്ന പിന്തുണയാണ് തന്നെ ശക്തയായി നിൽക്കാൻ പ്രേരിപ്പിക്കുന്നത്. ധൈര്യത്തോടെയിരിക്കാനും താൻ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം നൽകിയ പിന്തുണയുടെ പുറത്താണ് താൻ പിടിച്ചു നൽക്കുന്നതെന്നും ഡോ. ഗിരിജ ജനം ടിവിയോട് പറഞ്ഞു.
ഓൺലൈൻ ബുക്കിങ് സൈറ്റുകളെ കൂടാതെ സമൂഹമാദ്ധ്യമങ്ങൾ വഴിയും നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതോടെയാണ് ഗിരിജ തീയറ്ററിന് നേരെ സൈബർ ആക്രമണം ആരംഭിച്ചത്. ഉടമയായ ഡോ. ഗിരിജയുടെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചുകൊണ്ടായിരുന്നു തുടക്കം. പിന്നാലെ സോഷ്യൽ മീഡിയ നിയന്ത്രിക്കാൻ ഒരു ഏജൻസിയെ ഏൽപ്പിച്ചു. എന്നാൽ അവരുടെ അക്കൗണ്ടുകളും ബ്ലോക്കായി. ഇത്തരത്തിൽ 12 പേജുകളാണ് സൈബർ അറ്റാക്ക് വഴി പൂട്ടിച്ചതെന്ന് ഡോ. ഗിരിജ പറയുന്നു.
തനിക്കെതിരെ വ്യാജ വാർത്ത നിർമ്മിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ നടന്നു. എന്നാൽ സൈബർ സെല്ലിൽ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അടുത്തിടെ പുറത്തിറങ്ങിയ ഒരു സിനിമയുടെ ടിക്കറ്റുകൾ സമൂഹ മാദ്ധ്യമങ്ങൾ വഴി വിൽക്കാൻ ശ്രമിച്ചപ്പോഴും ഭീഷണിയുണ്ടായി. അശ്ലീല സന്ദേശങ്ങൾ അയച്ച് ഭീഷണിപ്പെടുത്തുന്നതായും താൻ നിസ്സഹായാണെന്നും ഡോ. ഗിരിജ പറഞ്ഞു.
Comments