തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അന്വേഷണം ആരംഭിച്ച് ഇഡി. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വിജിലൻസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ അന്വേഷണം. ഇഡിയുടെ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട യാത്രകൾ, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയും ഇഡി പരിശോധിക്കും.
പ്രളയത്തിന് ശേഷം എറണാകുളം പറവൂർ മണ്ഡലത്തിൽ പുനർജനി പദ്ധതിയുടെ വിവരങ്ങളാണ് ഇഡി പരിശോധിക്കുന്നത്. മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതിയിൽ നിരവധി അഴിമതികൾ നടത്തിയെന്നാണ് പരാതി. ചാലക്കുടി കാതിക്കൂടം ആക്ഷൻ കൗൺസിലാണ് പരാതി നൽകിയത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പദ്ധതിയ്‌ക്ക് വേണ്ടി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്.
പദ്ധതിയ്‌ക്കായി വിദേശത്തെ ഏത് സംഘടനയിൽ നിന്നാണ് പണം വാങ്ങിയത്, ഈ പണം ഏത് വിധത്തിലാണ് കേരളത്തിലേക്ക് എത്തിച്ചത്, നിയമപരമായ നടപടികൾ പൂർത്തിയാക്കിയിരുന്നോ, പണപ്പിരിവിന് സർക്കാരിന്റെ അനുമതി വാങ്ങിയിരുന്നോ എന്നതടക്കം നിരവധി കാര്യങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്.
Comments