തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെ എങ്ങനെ നേരിടണമെന്ന് കോൺഗ്രസിന് അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഓരോ വിഭാഗങ്ങൾക്കും അവരവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളുമുണ്ട്. മുസ്ലീങ്ങളെ മാത്രമല്ല, ഹിന്ദുക്കളെയും നിയമം മോശമായി ബാധിക്കും. ഏകീകൃത സിവിൽ കോഡിനെ ജനങ്ങൾ ശക്തമായി എതിർത്ത് തോൽപ്പിക്കുമെന്നും കോൺഗ്രസ് പാർട്ടിക്ക് ഈ വിഷയത്തിൽ ഒരു അവ്യക്തതയുമില്ലെന്നും വി.ഡി സതീശൻ അവകാശപ്പെട്ടു.
കഴിഞ്ഞ മാസം 15-ന് ഈ വിഷയം ഉയർന്ന് വന്നപ്പോൾ തന്നെ ജയറാം രമേശ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ലോ കമ്മീഷൻ ഏകീകൃത സിവിൽ കോഡ് നടപ്പാക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് കോൺഗ്രസിനുള്ളത്. ഏകീകൃത സിവിൽ കോഡിനെ ഹിന്ദു-മുസ്ലീം വിഷയമാക്കി മാറ്റാനാണ് ചിലർ ശ്രമിക്കുന്നത്. ഹിന്ദു ഉൾപ്പെടെ വിവിധ ഗോത്ര വർഗങ്ങളെയും സമുദായങ്ങളെയും ബാധിക്കുന്ന വിഷയമാണിത്.
ഓരോ വിഭാഗങ്ങൾക്കും അവരവരുടേതായ ആചാരങ്ങളും പാരമ്പര്യങ്ങളുമുണ്ട്. ഏകീകൃത സിവിൽ കോഡ് വന്നാൽ അത് ഹിന്ദുക്കൾക്കിടയിൽ തന്നെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. കരട് ബിൽ പോലും ഇതുവരെ വന്നിട്ടില്ല. വന്നാൽ എങ്ങനെ നേരിടണമെന്ന് കോൺഗ്രസിന് നന്നായി അറിയാം. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ മാത്രമാണ് ഈ വിഷയം ചർച്ച ചെയ്യുന്നത്. നടപ്പാക്കാൻ സാധിക്കാത്ത വിഷയം ചർച്ച ചെയ്ത് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ് ലക്ഷ്യമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.
Comments